കാരശ്ശേരിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ വൻതോതിൽ മാലിന്യം കത്തിച്ചതായി പരാതി

കാരശ്ശേരി: പ്രവർത്തനം നിലച്ചുകിടക്കുന്ന ക്വാറിയിൽ വൻതോതിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി പരാതി. ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം റോഡിൽ മൈസൂർമല മങ്കുഴിപ്പാലത്തിന് സമീപം പ്രവർത്തന രഹിതമായി കിടക്കുന്ന ക്വാറിയിലാണ് ഞായറാഴ്ച പുലർച്ചെ വലിയതോതിൽ മാലിന്യം അജ്ഞാതർ കത്തിച്ചത്.
പ്രദേശമാകെ ദുർഗന്ധം വ്യാപിച്ചപ്പോൾ പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് പുലർച്ചെ രണ്ടുമണിക്ക് മുക്കം അഗ്നിരക്ഷാസേന എത്തി ഗേറ്റ് തകർത്ത് അകത്തുപ്രവേശിച്ചാണ് തീയണച്ചത്. അപ്പോഴേക്കും മാലിന്യം ഏതാണ്ട് പൂർണമായും കത്തിത്തീർന്നിരുന്നു. കഴിഞ്ഞയാഴ്ചയും ഇതുപോലെ മാലിന്യം കത്തിച്ചതായി പ്രദേശവാസികൾ പറഞ്ഞു.
ആദിവാസി കോളനി ഉൾപ്പെടെ അനേകം ആളുകൾ താമസിക്കുന്ന പ്രദേശമാണിത്. ക്വാറിയിൽ കത്തിച്ച മാലിന്യാവശിഷ്ടം വെള്ളത്തിലൂടെ ഒഴുകി മൈസൂർപ്പറ്റ കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സായ ചുരുളിത്തോടിലേക്കാണ് എത്തിച്ചേരുന്നത്. വായു മലിനീകരണത്തിനും ജലമ ലിനീകരണത്തിനും ഒരേപോലെ കാരണമാകുന്ന മാലിന്യം കത്തിക്കൽ തടയാൻ നടപടിവേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.