മുക്കത്തെ ഗതാഗത കുരുക്കിന് പരിഹാരമായില്ല; ട്രാഫിക് പരിഷ്ക്കരണം പരാജയം
മുക്കം: മുക്കം ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായി നടപ്പാക്കിയ ട്രാഫിക് പരിഷ്കരണം അധിക്യതരുടെ അനാസ്ഥ മൂലം പൂർണ്ണ പരാജയം. ആറ് വർഷം മുന്പാണ് മുക്കത്ത് ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കിയത്. എന്നാൽ അന്ന് എടുത്ത തീരുമാനങ്ങൾ പലതും ഇപ്പോൾ കടലാസിൽ തന്നെ ഒതുങ്ങിയിരിക്കുകയാണ്. ഇതോടെ ടൗണിൽ ഗതാഗതക്കുരുക്കും പതിവായി.
പ്രധാന തീരുമാനമായിരുന്ന വൺവേ സംവിധാനം തകിടം മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മുക്കം ബൈപാസ്, ഓർഫനേജ് റോഡ്, മാർക്കറ്റ് റോഡ്, പിസി റോഡ്, അഭിലാഷ് ജംഗ്ഷൻ മുതൽ ആലിൻ ചുവട് വരെയുള്ള റോഡ് എന്നിവയെല്ലാം വൺവേ ആക്കിയിരുന്നങ്കിലും ഒന്നും നടപ്പായില്ല. ഈ റോഡിലെല്ലാം ഇരുഭാഗത്തേക്കും വാഹന ഗതാഗതം നടക്കുന്നുണ്ട്.
ഇത് പലപ്പോഴും വലിയ തോതിൽ ഗതാഗത തടസത്തിനും കാരണമാവാറുണ്ട്. ഓട്ടോറിക്ഷകളുടെ ട്രാക്ക് മാറ്റം, ഉന്തുവണ്ടിക്കാർക്ക് ഏകീകൃത സ്ഥലം ടാക്സികൾക്ക് പാർക്കിംഗിന് പ്രത്യേക സ്ഥലം തുടങ്ങിയവയും ഇതുവരെ നടപ്പിലാക്കാനായില്ല. ആവശ്യമായ പോലീസിനെയും ഹോം ഗാർഡ് മാരെയും ലഭ്യമല്ലാത്തതാണ് പരിഷ്ക്കരണം പരാജയപ്പെടാനുള്ള പ്രധാന കാരണം. ബസുകളുടെ റൂട്ട് മാറ്റം മാത്രമാണ് തീരുമാനിച്ച കാര്യങ്ങളിൽ പ്രാവർത്തികമാക്കാനായത്.
വാഹന ഗതാഗതം സുഗമമാക്കുന്നതിനായി പിസി ജംഗ്ഷനിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിഗ്നൽ സംവിധാനവും കാര്യക്ഷമമല്ല. പല സമയങ്ങളിലും ഇത് ഓഫാക്കിയിടുകയോ ഓറഞ്ച് ലൈറ്റ് മാത്രം ഓണാക്കിയിടുകയോ ആണ് ചെയ്യുന്നത്.