കാരശ്ശേരി ആശുപത്രിയിലേക്ക് എൽ.ഡി.എഫ്. മാർച്ച് നടത്തി

കാരശ്ശേരി : തേക്കുംകുറ്റിയിൽ പ്രവർത്തിക്കുന്ന കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നാരോപിച്ച് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ആശുപത്രി പ്രവർത്തനം താറുമാറായതായും ആറുമണിവരെ പ്രവർത്തിക്കേണ്ട ആശുപത്രി പലപ്പോഴും ഇത്രയുംനേരംവരെ പ്രവർത്തിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. പാറത്തോട് സബ് സെന്ററിൽ താമസിക്കാൻ സൗകര്യമുള്ള കെട്ടിടമുണ്ട്. ഇവിടെ താമസിക്കാൻകഴിയുന്ന നഴ്‌സിനെ നിയമിക്കണം.
ആദിവാസികൾ ഉൾപ്പെടെയുള്ള ഈ പ്രദേശത്തിന് ഇത് അത്യാവശ്യമാണ്. രാവിലെ തേക്കുംകുറ്റി അങ്ങാടിയിൽനിന്ന് തുടങ്ങിയ മാർച്ച് ആശുപത്രിക്ക് മുമ്പിൽ പോലീസ് തടഞ്ഞു. സി.പി.എം. ഏരിയാ സെക്രട്ടറി വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എം.ആർ. സുകുമാരൻ അധ്യക്ഷനായി. കെ.പി. ഷാജി, സജി തോമസ്, കെ.സി. ആലി, എ.പി. മോയി, വി.പി. ജമീല, രാജിത മൂത്തേടത്ത്, ജിജിത സുരേഷ്, കെ. ശിവദാസൻ, മാന്ത്ര വിനോദ് തുടങ്ങിയവർ സംസാരിച്ചു. കെ. സുരേഷ്, അജയഘോഷ്, യു.പി. മരക്കാർ, സുനില കണ്ണങ്കര, പി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.







