മഹല്ല് കമ്മിറ്റിയുടെ കെട്ടിടത്തിന് മുകളിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; മഹല്ല് കമ്മിറ്റി

പുതുപ്പാടി: കൈതപ്പൊയിൽ മഹല്ല് കമ്മിറ്റിയുടെ കെട്ടിടത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തി കുറ്റക്കാരായ പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ട് വരണമെന്ന് കൈതപ്പൊയിൽ മഹല്ല് ഇസ്ലാഹുൽ മുസ്ലിമീൻ കമ്മിറ്റി താമരശ്ശേരി ഡി.വൈ.എസ്.പി യോട് ആവശ്യപ്പെട്ടു.
മഹല്ല് ജനറൽ സെക്രട്ടറി കെ.സി മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ആർ. കെ മൊയ്തീൻ കോയ ഹാജി, സെക്രട്ടറി സി.എ മുഹമ്മദ് എന്നിവർ താമരശ്ശേരിൽ പോലീസ് മേധാവികളെ കണ്ട് ചർച്ച നടത്തി.
ആഗസ്റ്റ് 16 ന് കൈതപ്പൊയിൽ അങ്ങടിൽ ദേശീയ പാതയോട് ചേർന്നുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് റൂമിൽ വാടകക്കാരായ 2 പേർ സ്ഫോടക വസ്തുക്കളും കന്നാസിൽ പെട്രോളും കണ്ടെത്തിയത്.
നാട്ടിൽ കലാപം ഉണ്ടാക്കുന്നതിന് ഏതോ കുബുദ്ദികൾ ചെയ്ത പ്രവൃത്തിയാണിതെന്ന് സംശയിക്കുന്നതായി മഹല്ല് ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഡി. വൈ.എസ്.പി, സർക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ എന്നിവർ സംഭവം നടന്ന ഉടനെ സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ ശേഖരിച്ച് കൊണ്ട് പോയിരുന്നു. താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയുമാണ്.
പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മഹല്ല് ഭാരവാഹികൾ പോലീസ് അധികൃതരെ കണ്ട് കൂടിക്കാഴ്ച നടത്തിയത്.







