തോട്ടുമുക്കത്തെ മൂന്നു വയസ്സുകാരി റന ഫാത്തിമയുടെ നീന്തൽ വൈറലായി; ഇതിനോടകം കണ്ടത് 10 ലക്ഷം പേർ
മുക്കം: പിച്ച വെച്ചു നടക്കേണ്ട പ്രായത്തിൽ പുഴയിൽ നീന്തിത്തുടിച്ചാണ് റന ഫാത്തിമ നാട്ടുകാരെ വിസ്മയിപ്പിക്കുന്നത്. നീന്താൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഊളിയിടാനും പാറയുടെ മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടാനും ഈ മൂന്നു വയസ്സുകാരി റെഡി.
കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ മാധ്യമം റന ഫാത്തിമയുടെ നീന്തൽ റിപ്പോർട്ട് ചെയ്തിരുന്നു, ഈ വാർത്തയാണ് ഇപ്പൊ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ടത്, ഇപ്പൊ തോട്ടുമുക്കം കാർക്ക് മാത്രമല്ല കേരളകരയാകെ റന ഫാത്തിമയെ അറിയും.
തോട്ടുമുക്കം സ്വദേശിയായ മാധ്യമ പ്രവർത്തകനായ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റെയും ഏക മകളാണ് റന ഫാത്തിമ. റഫീഖിന്റെ മാതാവ് റംല മനാഫാണ് റനയുടെ ഗുരു. അലക്കുവാനും മറ്റും പുഴയിൽ പോകുന്ന വല്യുമ്മയോടൊപ്പം സ്ഥിരമായി തോട്ടുമുക്കം ചെറുപുഴയിൽ പോയാണ് കൊച്ചു മിടുക്കി നീന്തൽ പഠിച്ചത്. റനയെ മാത്രമല്ല മൂത്ത മകളുടെ മക്കളെയും റംല നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. മഴക്കാലത്ത് വലിയ കുത്തൊഴുക്കുള്ള പുഴയുടെ ഓളങ്ങളിൽ സഹോദരങ്ങൾക്കൊപ്പം റന നീന്തുന്നത് കണ്ടാൽ ആരുമൊന്ന് അമ്പരക്കും.
കുത്തിയൊഴുകുന്ന പുഴയിൽ മൂന്ന് വയസ്സുകാരി റന ഫാത്തിമയെ രക്ഷിക്കാനെത്തിയ നാട്ടുകാർക്ക് അമളി പറ്റുന്നത് പതിവാണ്, രക്ഷിക്കാനെത്തിയവരെ വിസ്മയിപ്പിച്ച് പുഴയിൽ നീന്തിതുടിക്കുന്ന റന ഫാത്തിമ തോട്ടുമുക്കം കാർക്ക് ഒരു വിസ്മയം തന്നെയാണ്.