Thottumukkam

മലയോര മേഖലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം കത്തോലിക്ക കോൺഗ്രസ്

തോട്ടുമുക്കം : മലയോര കാർഷിക മേഖലയിൽ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാന ഉൾപ്പെടെയുള വന്യമൃഗങ്ങളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തോട്ടുമുക്കം മേഖല കമ്മറ്റി യുടെയും കോന്നൂർ കണ്ടി യൂണിറ്റ് ജനറൽ ബോഡിയുടെയും സംയുക്ത യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഈ മേഖലയിൽ കാട്ടാനകളുടെ നിരന്തരമായ ശല്യം മൂലം കൃഷിയിടങ്ങളിൽ ഇറങ്ങുന്നതിനോ സമാധാനത്തോടെ തങ്ങളുടെ വീട്ടുകളിൽ കഴിയുന്നതിനോ ജനത്തിന് കഴിയാത്ത സാഹചര്യമാണ്. ഒരു വർഷം മുമ്പാണ് സ്വന്തം വീട്ടിലേക്ക് നടന്നു പോയ ഒരു കർഷകനെ ആന ചവിട്ടി കൊന്നത്.

ആനയുടെ സാന്നിദ്ധ്യം നിലനില്ക്കുന്ന സ്ഥിതിക്ക് ഇവിടെ ജനങ്ങൾ ജീവിക്കുന്നത് ഭയപ്പാടോടെയാണ്. ഇതിന് പുറമെയാണ് കാട്ടു പന്നികൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങളുടെ ശല്യം അധികാരികളുടെ പക്കൽ പലതവണ പരാതികൾ സമർപ്പിച്ചിട്ടും ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുന്നതിന് യോഗം തീരുമാനിച്ചു.

വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിൽ തെങ്ങ് ,കവുങ്ങ്, റബർ, കപ്പ, വാഴ, മറ്റ് തന്നാണ്ടു കൃഷികൾ തുടങ്ങിയവ ഒഴിവാക്കി ജാതിയും , കുരുമുളക് കൊടിയും മാത്രം കൃഷിചെയ്യാൻ കർഷകർ ശ്രമിക്കണമെന്ന കൃഷി വകുപ്പിന്റെയും മറ്റ് ഇതര വകുപ്പുകളുടെയും ഉന്നത ഉദ്യോഗസ്ഥർ നല്കിയ നിർദ്ദേശം സ്വീകാര്യമല്ലെന്നും ഇത്തരം നിലപാടുകൾ എടുക്കുന്ന ഉദ്യേഗസ്ഥർക്കെതിരെ ശക്തമായ ജനരോഷം ഉയരണമെന്നും യോഗത്തിൽ തീരുമാനമുണ്ടായി. ഈ യോഗത്തിൽ പങ്കെടുത്ത വിവിധ രഷ്ട്രീയ പാർട്ടികളിൽപ്പെട്ട ജനപ്രതിനിധികൾ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ദിവസം നാലു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് കഴിയുന്ന ഇത്തരം ഉദ്യോഗസ്ഥർ ഈ ഭക്ഷണം ഉല്പാദിപ്പിക്കുന്ന ജനവിഭാത്തോട് അനുഭാവപൂർവമായ നിലപാട് സ്വീകരിക്കണം. 1977 ന് ശേഷം പട്ടയം സിദ്ധിച്ച മലയോര മേഖലയിലെ ഭൂമിയുടെ രേഖകൾക്ക് ആധികാരിക നഷ്ടപെടുത്തുന്ന വിധത്തിൽ കേരള നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കുന്ന നിയമം മലയോര മേഖലയിലെ മുഴുവൻ ജനങ്ങളെയും ദ്രോഹിക്കുന്നതാണെന്ന് യോഗം ആരോപിച്ചു.

ജനവിരുദമായ ഇത്തരം നിലപാടുകൾ തിരുത്താൻ തയ്യാറാകാത്തപക്ഷം സമാനമനസ്കരായ മുഴുവൻ സംഘടനകളെയും പങ്കാളിത്തത്തോടെ ശക്തമായ പോരാട്ടങ്ങൾക്ക് കത്തോലിക്ക കോൺഗ്രസ് നേതൃത്വം നല്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ: സബിൻ തൂമുള്ളിൽ മുന്നറിയിപ്പ് നല്കി.

Related Articles

Leave a Reply

Back to top button