ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം സമുചിതമായി ആചരിച്ചു.
രാവിലെ ഒൻപതിന് ലിസാ ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് കെയർ പ്രചരണജാഥ തിരുവമ്പാടി സി.ഐ ഷജു ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.
വാളണ്ടിയർമാർ, പാലിയേറ്റീവ് സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുമായി ലിസ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ, സേക്രഡ് ഹാർട്ട് സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെആർസി കുട്ടികൾ, അധ്യാപകർ, സഹകാരികൾ, എന്നിവരും അണിനിരന്നു.
കേരളത്തില്‍ ജനുവരി 15 ആണ് പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നത്. കിടപ്പിലായ രോഗിയെ കുടുംബാംഗത്തെപ്പോലെ ആശ്വസിപ്പിച്ച് പരിചരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോകമാകെ പത്തര ദശലക്ഷം ജനങ്ങള്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
ലിസ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് വൃദ്ധരും അവശരായവരുമായ രോഗികൾക്ക് ഇത്തരത്തിൽ പാലിയേറ്റീവ് ശുശ്രൂഷ നൽകുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്ത് പാലിയേറ്റീവ് പവലിയനിൽ ചേർന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയർ തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് കെ.സി. മാത്യു അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ പി.എം. മത്തായി, അരുൺ മാത്യു, വാർഡ് മെംമ്പർ ബോസ് ജേക്കബ്, സെക്രട്ടറി ജോസ് മാത്യു, കിപ് പ്രതിനിധി കെ.സി. ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.







