കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി

കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി. നവംബർ മാസത്തിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും കാര്യമായി വർധിച്ചു. നവംബറിൽ 62 കോടിയിലധികം രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം.
ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കെഎസ്ആർടിസി മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ശമ്പളവും, പെൻഷനും നൽകാൻ സർക്കാരിനെ ആശ്രയിക്കുന്ന കോർപ്പറേഷനു ഈ പ്രതിസന്ധി താങ്ങാൻ കഴിയുന്നതായിരുന്നില്ല. പൊതുഗതാഗതം പുനരാരംഭിച്ചതിനു ശേഷം ആഗസ്റ്റ് മാസം കോർപ്പറേഷന്റെ വരുമാനം 21.65 കോടി രൂപയായിരുന്നു. 99 ലക്ഷം യാത്രക്കാർ മാത്രമായിരുന്നു ആഗസ്റ്റിൽ കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നത്. സെപ്റ്റംബറിൽ 1.48 കോടി യാത്രക്കാർ ആശ്രയിച്ചപ്പോൾ വരുമാനം 37.02കോടി രൂപയായി. ഒക്ടോബറിൽ വീണ്ടും നില മെച്ചപ്പെടുത്തി. 47.47 കോടിയായി വരുമാനം വർധിച്ചു.
നടുവൊടിക്കുന്ന നഷ്ടമില്ലാതെയുള്ള വരുമാനം ലഭിച്ചത് നവംബറിലാണ്. 62.68 കോടിയെന്ന ശരാശരിയിലേക്കു വരുമാനം വർധിച്ചു. 2.31 കോടി യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിച്ചത്. പൊതുഗതാഗത സംവിധാനങ്ങളിലേക്കുള്ള ജനങ്ങളുടെ മടങ്ങി വരവാണ് കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവ് സൂചിപ്പിക്കുന്നത്. എസി ലോ ഫ്ലോർ ബസുകളിലെ നിരക്കുകളിൽ ഇളവേർപ്പെടുത്തി യാത്രക്കാരെ ആകർഷിക്കാനുള്ള ശ്രമവും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്.







