ബോക്സിംഗ് ഡേ ടെസ്റ്റ്: പകരം വീട്ടി ഇന്ത്യ; എട്ട് വിക്കറ്റ് ജയം

ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് 8 വിക്കറ്റിൻ്റെ ഉജ്ജ്വല ജയം. 70 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മായങ്ക് അഗർവാളിൻ്റെയും ചേതേശ്വർ പൂജാരയുടെയും വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മൻ ഗിൽ (35), അജിങ്ക്യ രഹാനെ (27) എന്നിവർ പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ കിടിലൻ സെഞ്ചുറി നേടിയ രഹാനെയാണ് കളിയിലെ താരം.
അഗർവാളിനെ (5) മിച്ചൽ സ്റ്റാർക്കും പൂജാരയെ (3) പാറ്റ് കമ്മിൻസും വേഗം മടക്കിയെങ്കിലും ഓസീസ് ബൗളർമാരെ അനായാസം നേരിട്ട രഹാനെ-ഗിൽ സഖ്യം ഇന്ത്യയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. 51 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടിൽ ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ഗിൽ ആണ് മികച്ചുനിന്നത്. വെറും 36 പന്തുകളിൽ നിന്നാണ് ഗിൽ 35 റൺസ് എടുത്തത്.
ജയത്തോടെ 4 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ 1-1ന് സമനില പിടിച്ചു. ജനുവരി ഏഴിന് സിഡ്നിയിലാണ് അടുത്ത മത്സരം.
രണ്ടാം ഇന്നിംഗ്സിൽ 200 റൺസിനാണ് ഓസ്ട്രേലിയ പുറത്തായത്. ഓസ്ട്രേലിയക്കായി കാമറൂൺ ഗ്രീൻ (45), മാത്യു വെയ്ഡ് (40) എന്നിവർ തിളങ്ങി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റ് വീഴ്ത്തി. 99/6 എന്ന നിലയിൽ തകർന്ന് ഇന്നിംഗ്സ് തോൽവി മുന്നിൽ കണ്ട ഓസീസിന് വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ലീഡ് സമ്മാനിച്ചത്.






