Kerala

അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ചികിത്സ സൗജന്യമാക്കി; ആരോഗ്യമന്ത്രി കെകെ ശൈലജ

തൃശ്ശൂര്‍: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ എംഎസ് ഷര്‍മ്മദിന് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടക സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ പതിമൂന്നാം തീയതിയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. കല്ലേറത്തെ ഒരു വീട്ടില്‍ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയ്യില്‍ കടിയേറ്റത്.

കൈയ്യിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷ എടുത്ത് ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്;

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യു.വില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന് നിര്‍ദേശം നല്‍കി. വാവ സുരേഷിനേയും ഡോക്ടര്‍മാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചു. വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരമാണ്. വൈകുന്നേരത്തോടെ വാവ സുരേഷിനെ പ്രത്യേക മുറിയിലേക്ക് മാറ്റും. ഈ മുറിയുടെ വാടകയും സൗജന്യമായിരിക്കും. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഭയപ്പെടേണ്ട കാര്യമില്ലെന്നും ഉടന്‍ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നും വാവ സുരേഷിനെ ആശ്വസിപ്പിച്ചു.

വ്യാഴാഴ്ചയാണ് പാമ്പുകടിയേറ്റ് വാവ സുരേഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തന്നെ വലത് കൈയ്യില്‍ നീരും വിഷബാധയേറ്റ ലക്ഷണങ്ങളും കാണാന്‍ സാധിച്ചു. രക്തപരിശോധനയിലും വിഷബാധയേറ്റതിന്റെ വ്യതിയാനങ്ങള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ വാവ സുരേഷിനെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിഷബാധ നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്‍കി നിരന്തരം നിരീക്ഷിച്ചു. പാമ്പുകടിയായതിനാല്‍ അതീവ ശ്രദ്ധ ആവശ്യമായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. മെഡിസിന്‍ വിഭാഗം മേധാവി ഡോ. രവികുമാര്‍ കുറുപ്പ്, മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. അരുണ, ക്രിട്ടിക്കല്‍ കെയര്‍ അസോ. പ്രൊഫസര്‍ ഡോ. അനില്‍ സത്യദാസ്, ഹെമറ്റോളജി വിഭാഗം അഡീ. പ്രൊഫസര്‍ ഡോ. ശ്രീനാഥ് എന്നിവരാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്.

വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്‍കിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നല്‍കി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.

NEWS FROM – bignewslive.com

Related Articles

Leave a Reply

Back to top button