COVID 19Kerala

ഇന്ന് നല്ല ദിവസമേ അല്ല; സംസ്ഥാനത്ത് പുതിയ 39 കൊവിഡ് രോഗികൾ; കാസർകോട് മാത്രം 34 രോഗികൾ; തൊടുപുഴയിലെ പൊതുപ്രവർത്തകൻ കേരളമൊട്ടാകെ സഞ്ചരിച്ചു; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് നല്ല ദിവസമേയല്ലെന്ന മുഖവുരയോടെ പത്രസമ്മേളനം ആരംഭിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പുതുതായി 39 പേർക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് അറിയിച്ചു. ഇതിൽ 34 പേരും കാസർകോട്ടു നിന്നാണ്. രണ്ട് പേർ കണ്ണൂർ ജില്ലക്കാരും. കോഴിക്കോട്, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ ഒരോരുത്തർക്ക് വീതം രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് ഇന്ന് നെഗറ്റീവാണ് ഫലം.

സ്ഥിതി കൂടുതൽ ഗൗരവരമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്നും പിണറായി വിജയൻ പറഞ്ഞു. 112 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5679 സാപിംളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 4448 എണ്ണം നെഗറ്റീവാണ്. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസമാണിത്. ഇതിലേറെയും കാസർകോടാണ്. ആ ജില്ലയിൽ ഇനിയും നിയന്ത്രണം കടുപ്പിക്കേണ്ടി വരും. സ്ഥിതി ഗൗരവകരമാണ്. ഏത് സാഹചര്യം നേരിടാനും നാം തയ്യാറായാലേ മതിയാവൂ.

പുതുതായി കണ്ടെത്തിയ രോഗികൾ നിരവധി പേരുമായി സമ്പർക്കം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അവരുടെ പേര് പരസ്യമായി പറയേണ്ട സ്ഥിതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രോഗലക്ഷണങ്ങൾ വന്നവർ നിരീക്ഷണത്തിൽ കഴിയുകയും പിന്നീട് സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുകയാണ് പതിവ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ച പലരും കാര്യമായി സമൂഹത്തിൽ ഇടപെട്ട സ്ഥിതിയുണ്ട്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർകോട് മുതൽ തിരുവനന്തപുരം വരേയും മൂന്നാർ മുതൽ ഷൊളായാർ വരേയും സഞ്ചരിച്ചിട്ടുണ്ട്. സ്‌കൂളുകൾ. പൊതുസ്ഥാപനങ്ങൾ നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്. എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതുപ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Back to top button