രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ചരിത്രത്തിലെ വലിയ മാന്ദ്യമെന്ന് ആര്‍ബിഐ

മുംബൈ: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് റിസര്‍വ് ബാങ്കിന്‍റെ പഠന റിപ്പോര്‍ട്ട്. ടെക്നിക്കല്‍ റിസഷന്‍ ഇതിനൊടകം ആരംഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ തന്നെ ജിഡിപി 8.6ശതമാനം ചുരുങ്ങിയതായാണ് കണ്ടെത്തല്‍.
ചരിത്രത്തിലെ ഏറ്റവും വലിയ മാന്ദ്യം വരുന്നുവെന്നാണ് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ഉള്‍പ്പടെ നടത്തിയ പഠന റിപ്പോര്‍ട്ട് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. 2020–21 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ ടെക്നിക്കല്‍ റിസഷന്‍ അനുഭവപ്പെട്ട് തുടങ്ങി. വിവിധ കാരണങ്ങളാല്‍ കിതച്ചുനിന്നിരുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കോവിഡ് കൂടി ബാധിച്ചത് ഇരുട്ടടിയായി.
2016 മുതല്‍ മുരടിച്ചു നിന്ന ജിഡിപി 2021ല്‍ താഴേക്ക് വളരുമെന്നാണ് വിലയിരുത്തല്‍. പണത്തിന്‍റെ വിനിയോഗം കുറഞ്ഞത് കൂടുതല്‍ തൊഴില്‍ നഷ്‍ടത്തിനു കാരണമാകും. ജനം പണം ചെലവഴിക്കാന്‍ മടിക്കുന്നതാണ് ഏറ്റവും വെല്ലുവിളി. വാഹനവിപണി, ഭവന–കെട്ടിട നിര്‍മാണ മേഖല, കോര്‍പ്പറേറ്റ് രംഗം എന്നിവയില്‍ റിസര്‍വ് ബാങ്ക് സമിതി പഠനം നടത്തി. കടുത്ത വെല്ലുവിളിയുള്ള സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്ന സമിതി അംഗങ്ങളുടെ പരമാർശത്തോടെയാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.
എന്നാൽ ഇന്ത്യന്‍ സാമ്പത്തികരംഗം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്നും മുമ്പ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകള്‍ സാമ്പത്തികവളര്‍ച്ചയ്ക്കു ഗുണകരമായെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാൻ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.







