തോട്ടുമുക്കത്ത് ചീട്ടുകളികേന്ദ്രത്തിൽ റെയ്ഡ്; പണവും വാഹനങ്ങളും പിടികൂടി
തോട്ടുമുക്കം: തോട്ടുമുക്കം പുതിയനിടത്തെ ചീട്ടുകളികേന്ദ്രത്തിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ആറുപേർ പിടിയിൽ. ചൂലൂർ സ്വദേശികളായ സഞ്ജയ്, സുനിൽ കുമാർ, അരീക്കോട് സ്വദേശി ഷമീർ, അരീക്കോട് വാക്കാലൂർ സ്വദേശി സൈഫുദ്ധീൻ, വണ്ടൂർ സ്വദേശികളായ അബ്ദുൽ അസീസ്, നൗഷാദലി എന്നിവരാണ് പിടിയിലായത്. സംഭവസ്ഥലത്തുനിന്ന് 11000 രൂപയും 5 ബൈക്കുകളും 3 കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
മുക്കം ഇൻസ്പെക്ടർ സുമിത് കുമാർ, എസ്.ഐ ജിതേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ പണംവെച്ചുള്ള ചീട്ടുകളി വ്യാപകമാണ്. തോട്ടുമുക്കം, പഴംപറമ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പണംവെച്ചുള്ള ചീട്ടുകളി നടക്കുന്നത്. പോലീസിന് എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളാണ് ചീട്ടുകളിക്കായി തിരഞ്ഞെടുക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു പോലീസ് പരിശോധന. മലയോര മേഖലയിൽ പരിശോധന ശക്തമാക്കുമെന്ന് ഇൻസ്പെക്ടർ സുമിത് കുമാർ പറഞ്ഞു.