1200ൽ അധികം കിടക്കകളുമായി കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം

കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കാലിക്കറ്റ് സർവകലാശാലയിൽ. യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രമൊരുക്കിയിരിക്കുന്നത്. ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് 1200ൽ അധികം കിടക്കകളാണ്.
10 ഡോക്ടർമാർ, 50 നഴ്‌സുമാർ, ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കുന്നതിനായി 50 ട്രോമ കെയർ വളണ്ടിയർമാർ എന്നിങ്ങനെ 123 ജീവനക്കാരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഇവരുടെ 24 മണിക്കൂർ സേവനം സെന്ററിൽ ലഭ്യമായിരിക്കും.
ലേഡീസ് ഹോസ്റ്റലിലെ പാരിജാതം, മുല്ല, എവറസ്റ്റ് എന്നീ കെട്ടിട സമുച്ചയങ്ങളിലാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തയാറാക്കിയിരിക്കുന്നത്. സൗജന്യ ഭക്ഷണം കൂടാതെ മാനസിക സംഘർഷം ഇല്ലാതാക്കാൻ സർവകലാശാലയുടെ സഹായത്തോടെ ഇന്റർനെറ്റ് സൗകര്യവും മറ്റ് വിനോദ ഉപാധികളും ലഭ്യമാക്കുന്നതാണ്. പ്രാഥമിക ചികിത്സ സൗകര്യവും കേന്ദ്രത്തിലുണ്ടാകും.
കൊവിഡ് ഗുരുതരമല്ലാത്ത രോഗ ബാധിതരായ മലപ്പുറം ജില്ലക്കാരെയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ പ്രവേശിപ്പിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെ ഒരു മുറിയിൽ നാല് പേർക്കാണ് പ്രവേശനം. രോഗികൾക്കുള്ള ഭക്ഷണം കൃത്യസമയത്ത് ലഭ്യമാക്കാൻ സർവകലാശാല ഹോസ്റ്റൽ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ കേന്ദ്രം പ്രവർത്തനം ആരംഭിക്കും.






