Kerala

2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്; ടേബിൾ ടോപ്പ് റൺവേകളിലെ രണ്ട് അപകടങ്ങൾ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് സംഭവിച്ചതിന് ഏതാണ്ട് സമാനമായിരുന്നു പത്ത് വർഷം മുൻപ് മംഗളൂരു ബജ്പേ വിമാനത്താവളത്തിലുണ്ടായ വിമാനാപകടം. ഇരു വിമാനത്താവളങ്ങളിലേതും ടേബിൾ ടോപ് റൺവേയാണ്.

2010 മേയ് 21നായിരുന്നു മംഗലാപുരം വിമാനാപകടം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മംഗലാപുരത്തേക്ക് എത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 812 വിമാനം ലാന്‍ഡിങിന് ഒരുങ്ങുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. 158 പേർ മരിച്ചു. ജീവനക്കാരടക്കം 166 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി മുന്നോട്ട് പോവുകയും ചിറകുകൾ കോൺക്രീറ്റ് ടവറിൽ ഇടിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഇന്ധനം ചോര്‍ന്ന് വിമാനം കത്തിയമരുകയായിരുന്നു.

കോഴിക്കോട്ടും വിമാനം റൺവേയിൽനിന്ന് തെന്നി നീങ്ങുകയായിരുന്നു. കനത്ത മഴയാണ് അപകടത്തിനിടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. നിയന്ത്രണം വിട്ട വിമാനം 35 അടി താഴ്ചയിലേക്കാണു വീണത്. മുന്‍ഭാഗം കുത്തി വീണ വിമാനം രണ്ടായി പിളർന്നു. ലാന്‍ഡിങ് സമയത്ത് മഴയുള്ളതിനാൽ തീപിടിത്തമുണ്ടായില്ലെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

മംഗലാപുരം വിമാന അപകടത്തിന് ശേഷം ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ ചർച്ചയായിരുന്നു. കരിപ്പൂരില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ എണ്ണം സുരക്ഷാ കാരണങ്ങളാല്‍ കുറവ് വരുത്തുകയും റണ്‍വേയുടെ ദൈര്‍ഘ്യം വർധിപ്പിക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഡിജിസിഎ അന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ കരിപ്പൂർ വിമാന അപകടശേഷവും ഈ ടേബിള്‍ ടോപ്പ് റൺവേയുള്ള വിമാനത്താവളങ്ങളുടെ സുരക്ഷ സംബന്ധിച്ച വീണ്ടും ഉയരുന്നുണ്ട്.

മഴകാരണം പൈലറ്റിനു റണ്‍വേ കാണാന്‍ കഴിയാത്തതാണ് കരിപ്പൂരിൽ അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക വിവരം. സംഭവസമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി. വീണ്ടും ടേക്ക് ഓഫ് ചെയ്യാനുള്ള പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടതോടെ വിമാനം റണ്‍വേയില്‍നിന്നു താഴേക്കു പതിക്കുകയായിരുന്നു.  ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാന്‍ കഴിയാതെ വന്നുവെന്നാണ് നിഗമനം. കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്.

സംസ്ഥാനത്ത് കണ്ണൂര്‍ വിമാനത്താവളത്തിലും ടേബിള്‍ ടോപ്പ് റണ്‍വേയാണ്. എന്നാല്‍ കണ്ണൂരിലെ റണ്‍വേയുടെ നീളം കരിപ്പൂർ, ബജ്പേ വിമാനത്താവളങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ദൈർഘ്യമേറിയതാണെന്നത് അവിടെ അപകട സാധ്യത കുറയ്ക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്.

കരിപ്പൂരിൽ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് യാത്രക്കാര്‍ ഉള്‍പ്പെടെ 190 പേരാണ്. ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യയുടെ XI 1344 എന്ന വിമാനമാണു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പെട്ടത്. വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി താഴേക്കു പതിച്ച് രണ്ടായി പിളരുകയായിരുന്നു.

സംഭവത്തില്‍ പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാതെ ഉള്‍പ്പെടെ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. യാത്രക്കാരായി 174 പേരായിരുന്നു വിമാനത്തിൽ. ഇവർക്കൊപ്പം 10 കുഞ്ഞുങ്ങളുമുണ്ടായിരുന്നു. രണ്ടു പൈലറ്റുമാരെക്കൂടാതെ നാല് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

news from indianexpress

Related Articles

Leave a Reply

Back to top button