Kerala

കേന്ദ്രത്തിനെതിരെ കൈകോര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും കൈകോര്‍ത്ത് ഇന്ന് സംയുക്ത സത്യാഗ്രഹം നടത്തുന്നു. തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. ഭരണഘടനാവിരുദ്ധ പൗരത്വനിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

പ്രതിഷേധ പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാര്‍ എല്‍ഡിഎഫ്, യുഡിഎഫ് കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് കേന്ദ്ര നയത്തിനെതിരേ ഇടതു-ഐക്യമുന്നണി നേതാക്കള്‍ സമര മുഖത്ത് ഇറങ്ങുന്നത്. കലാ, സാഹിത്യ, സാസ്‌കാരിക മേഖലകളിലെ പ്രമുഖര്‍, ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുമുള്ളവര്‍, നവോത്ഥാനസമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും സത്യാഗ്രഹത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയും സത്യാഗ്രഹം ഇരിക്കും. ഈ സാഹചര്യത്തില്‍ രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ വന്‍ തോതിലാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നത്. പലയിടത്തും ട്രെയിനുകളും ബസുകളും കത്തിച്ച് വന്‍ രോഷ പ്രകടനങ്ങളാണ് അരങ്ങേറുന്നത്. എല്ലാ എതിര്‍ത്തുകളെയും തള്ളി നടപ്പിലാക്കിയ പൗരത്വ ഭേദഗതിയില്‍ മാറ്റം വരുത്താമെന്ന സൂചന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം യാതൊന്നും എടുത്തിട്ടില്ല.

Related Articles

Leave a Reply

Back to top button