Kerala

ശബരിമല ദര്‍ശനം: ഒരു ദിവസം 1,000 പേര്‍ മാത്രം, കാനനപാത ഇല്ല; കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; വിദഗ്ധ സമിതി നിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് 1,000 ഭക്തരെ മാത്രം അനുവദിച്ചാല്‍ മതിയെന്ന് വിദഗ്ധ സമിതി നിര്‍ദേശം. കാനനപാത വഴിയുള്ള സഞ്ചാരം അനുവദിക്കില്ലെന്നും 10നും 60നും മധ്യേ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ പ്രവേശനമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

കോവിഡ് കാലത്ത് ശബരിമല ദര്‍ശനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ ലഭിച്ചതായും മന്ത്രി അറിയിച്ചു. ഇത്തവണത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് എത്ര തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാം, എന്തെല്ലാം മുന്‍കരുതല്‍ സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദേശിക്കാനാണ് അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. 

പ്രധാന നിര്‍ദേശങ്ങള്‍

  • മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഒരു ദിവസം പരമാവധി 1,000 പേരെ മാത്രമേ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാവൂ.
  • ശനി, ഞായര്‍ ദിനങ്ങളില്‍ അത് പരമാവധി 2,000 പേര്‍ വരെയാകാം.
  • മണ്ഡലപൂജ ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ 5,000 പേരെ വരെ പ്രവേശിപ്പിക്കാം.
  • കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമെ ദര്‍ശനത്തിന് അനുവദിക്കാവൂ.
  • 48 മണിക്കൂര്‍ മുമ്പ് കോവിഡ് നെഗറ്റീവെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ അത് കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തുടര്‍ന്ന് കിട്ടിയ രേഖയുമായി വരുന്നവര്‍ക്ക് എന്‍ട്രി പോയിന്റായ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധനയുണ്ടാകും. ഈ പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ സന്നിധാനത്തേക്ക് കടത്തി വിടൂ.
  • എരുമേലി, പുല്ലുമേട് എന്നിവ വഴിയുള്ള പരമ്പരാഗത കാനന പാതയില്‍ കൂടി യാത്ര അനുവദിക്കില്ല.
  • പമ്പയിലോ സന്നിധാനത്തോ തങ്ങാന്‍ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
  • ആടിയ ശിഷ്ടം നെയ് വിതരണം ചെയ്യാന്‍ പ്രത്യേക ക്രമീകരണമുണ്ടാകും.
  • തിരുപ്പതി മോഡല്‍ ഓണ്‍ലൈന്‍ ദര്‍ശനം അനുവദിക്കാം.
  • 10 നും 60 നും ഇടയില്‍ പ്രായമുള്ളവര്‍ക്കാകും പ്രവേശനമുണ്ടാകുക.
  • മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണെന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.

വിദഗ്ധ സമിതി നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷം മന്ത്രിസഭായോഗത്തിലാകും ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക.

Related Articles

Leave a Reply

Back to top button