Kerala

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് വര്‍ധന; ഹൈക്കോടതി വിധിയില്‍ സുപ്രിംകോടതിയുടെ ഭേദഗതി

സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ കാരണമായ ഹൈക്കോടതി വിധി സുപ്രിംകോടതി ഭേദഗതി ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജി ഭാഗികമായി അനുവദിച്ചാണ് നടപടി. ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഫീസ് നിര്‍ണയ സമിതിയോട് സഹകരിക്കാന്‍ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകളോട് നിര്‍ദേശിച്ചു. കഴിഞ്ഞ നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

2020 മേയ് 19ന് ഫീസ് നിര്‍ണയ സമിതി നിശ്ചയിച്ച ഫീസ് റദ്ദാക്കുകയായിരുന്നു ഹൈക്കോടതി ചെയ്തത്. കോളജ് മാനേജ്‌മെന്റുകള്‍ നല്‍കുന്ന ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിര്‍ണയിക്കണമെന്ന് തുടര്‍ന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഈ രണ്ട് ഉത്തരവുകളും നടപടിയും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

കോളജുകള്‍ സമര്‍പ്പിക്കുന്ന ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് മാത്രം പരിഗണിച്ച് ഫീസ് നിര്‍ണയിച്ചാല്‍ മതിയെന്ന ഉത്തരവ് നിയമവിരുദ്ധമാണെന്നായിരുന്നു പ്രധാനവാദം. സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും റദ്ദാക്കിയില്ല. പകരം കഴിഞ്ഞ നാല് വര്‍ഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു.

ഇതിനുള്ള നടപടികള്‍ ഫീസ് നിര്‍ണയ സമിതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. സമിതിയുമായി സഹകരിക്കണമെന്ന് മാനേജ്‌മെന്റുകളോട് കോടതി ആവശ്യപ്പെട്ടു. ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള നിര്‍ദേശം ഫീസ് കൂടുന്നതിന് കാരണമാകും. എന്നാല്‍ വലിയ വര്‍ധന ഫീസിന്റെ കാര്യത്തില്‍ ഉണ്ടാകണം എന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു, തീരുമാനം 12,000 വിദ്യാര്‍ത്ഥികളെ ബാധിക്കും.

Related Articles

Leave a Reply

Back to top button