സർക്കാർ പ്രചാരണത്തിന് സ്വകാര്യ ഏജൻസിക്ക് 1.51 കോടിയുടെ കരാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയയിൽ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ ഏജൻസിയുമായി കരാർ. കർണാടക ആസ്ഥാനമായ കൺസപ്റ്റ് കമ്യൂണിക്കേഷൻ എന്ന പി.ആർ കമ്പനിയെയാണ് നിയമിച്ചത്. 1.51 കോടി രൂപയാണ് ഇവർക്കുള്ള പ്രതിഫലം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പുറത്തിറങ്ങിയ ഫെബ്രുവരി 26നാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാറിൻെറ പ്രവർത്തനം ദേശീയ തലത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനാണ് കരാർ. ഇതുസംബന്ധിച്ച് ടെൻഡർ വിളിച്ചപ്പോൾ മൂന്ന് കമ്പനികളാണ് അപേക്ഷിച്ചത്. ഇതിൽ സകുറ സൊലൂഷൻ എന്ന കമ്പനി നിബന്ധനകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. മറ്റൊരു കമ്പനിയായ ആഡ് ഇന്ത്യ അഡ്വൈർൈട്ടസേഴ്സ് എന്ന കമ്പനി ഉയർന്ന തുകയാണ് ആവശ്യപ്പെട്ടതെന്നും ഉത്തരവിൽ പറയുന്നു. ഒടുവിൽ ഏറ്റവും കുറഞ്ഞ തുകയായ 1,51,23000 രൂപ രേഖപ്പെടുത്തിയ കൺസപ്റ്റ് കമ്യൂണിക്കേഷന് കരാർ നൽകുകയായിരുന്നു. വിദഗ്ധ സമിതി മുമ്പാകെ അവതരിപ്പിച്ച പ്രസേന്റഷന് ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്കോറും പരിഗണിച്ചാണ് കൺസപ്റ്റിനെ പരിഗണിച്ചത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് വകുപ്പാണ് ഇവരുടെ പ്രവർത്തനം നിയന്ത്രിക്കുക.







