ഐ.പി.എൽ:മോറിസ് മാജിക്കിൽ രാജസ്ഥാൻ വിജയം

ഡല്‍ഹി ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം റോയല്‍സ് അവസാന ഓവറില്‍ രണ്ട് പന്ത് ശേഷിക്കെ മറികടന്നു. ക്രിസ് മോറിസിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് രാജസ്ഥാന് 3 വിക്കറ്റിന്റെ വിജയം സമ്മാനിച്ചത്. മോറിസ് 18 പന്തുകളില്‍ നിന്നും 36 റണ്‍സെടുത്തു.
148 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ബട്ലറും വോറയും സഞ്ജു സാംസണും ശിവം ദൂബെയും റിയാന്‍ പരാഗും രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കി സീസണിലെ ആദ്യ മത്സരം കളിക്കുന്ന ഡേവിഡ് മില്ലര്‍ ബാറ്റുവീശി. എന്നാല്‍ വേണ്ട പിന്തുണ ലഭിക്കാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കാതെ പോയി. മില്ലര്‍ 43 പന്തുകളില്‍ നിന്നും 62 റണ്‍സെടുത്തു.പിന്നീടായിരുന്നു മോറിസിന്‍റെ വെടിക്കെട്ട്. ഡല്‍ഹി ക്യാപിറ്റല്‍സിനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. റബാദ, ക്രിസ് വോക്സും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നായകന്‍ റിഷഭ് പന്തിന്‍റെ അര്‍ദ്ദ സെഞ്ച്വറിയുടെ ബലത്തിലാണ് 147/8 എന്ന ബേധപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. റിഷഭ് 51 റണ്‍സ് നേടി. ഐ.പി.എല്ലിലെ ആദ്യ മത്സരം കളിക്കുന്ന ലളിത് യാദവ് ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലം 20 റണ്‍സിന് പുറത്തായി. പിന്നീട് ടോം കറനും ക്രിസ് വോക്സും ചേര്‍ന്ന് അവസാന ഓവറുകളില്‍ ബാറ്റ് വീശിയതോടെ 148 റണ്‍സിന് ഡല്‍ഹി ഇന്നിങ്സ് അവസാനിപ്പിച്ചു. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ നേടി ജയദേവ് ഉനഡ്കട് രാജസ്ഥാനായുള്ള തിരിച്ചുവരവ് ഗംഭിരമാക്കി. മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും ക്രിസ് മോറിസ് ഒരു വിക്കറ്റും നേടി.






