കൊവിഡ്: മലപ്പുറത്ത് ആരാധനാലനങ്ങളിലെ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതിന് വിലക്ക്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ആരാധനാലായങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ 5 പേരിൽ കൂടുതൽ ഒരുമിച്ചു കൂടുന്നതിനാണ് ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയത്. ഇന്ന് 5 മണി മുതലാണ് നിയന്ത്രണം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. മതനേതാക്കളുമായും, ജില്ലയിലെ ജനപ്രതിനിധികളുമായും ജില്ലാ കളക്ടർ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം.
മലപ്പുറം ജില്ലയിൽ പതിനാറ് പഞ്ചായത്തുകളിൽ കൂടി ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
നന്നംമുക്ക്, മുതുവല്ലൂർ, ചേലേമ്പ്ര, വാഴയൂർ, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങൽ, താനാളൂർ, നന്നമ്പ്ര, ഊരകം, വണ്ടൂർ, പുൽപ്പറ്റ, വെളിയംങ്കോട്, ആലങ്കോട്, വെട്ടം, പെരുവള്ളൂർ തുടങ്ങി പതിനാറ് പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒൻപത് മണി മുതൽ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ.
ജില്ലയിൽ ഇന്നലെ 2,776 പേർക്കാണ് കൊവിഡ്ബാധ സ്ഥിരീകരിച്ചത്. 2,675 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ. ഇതോടെ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 15,221 ആയി. 30,484 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.







