World
ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ
റോം: ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ (84) സുഖം പ്രാപിക്കുന്നതായി വത്തിക്കാൻ. സ്ഥിരമായി മാർപാപ്പമാരെ ചികിത്സിക്കുന്ന റോമിലെ ആശുപത്രിയായ ഗെമെല്ലിയിൽ നടത്തിയ ശസ്ത്രക്രിയയിൽ അദ്ദേഹത്തിന്റെ കുടലിന്റെ ഒരു ഭാഗം നീക്കം ചെയ്തു.
ഒരാഴ്ച ആശുപത്രിയിൽ തുടരേണ്ടി വരും. മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമാണ്, ഉപകരണങ്ങളുടെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെന്നും വത്തിക്കാൻ വ്യക്തമാക്കി.
വൻകുടലിന്റെ പേശികളിൽ വീക്കമുണ്ടാകുന്നതു മൂലം കുടൽ ചുരുങ്ങുന്ന രോഗത്തിനാണ് ശസ്ത്രക്രിയ നടത്തിയത്. 2013ൽ സ്ഥാനമേറ്റശേഷം ആദ്യമായാണ് പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
വത്തക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മാര്‍പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സെപ്തംബറിൽ സ്ലോവാക്കിയയും ബുഡാപെസ്റ്റും സന്ദർശിക്കുമെന്നും അറിയിച്ചു.