Kerala

സിക വൈറസ്; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി

സിക വൈറസ് കേരളത്തിലെത്തുന്നത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ സിക ബാധിച്ച യുവതിയില്‍ ആരോഗ്യ പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘ഗുരുതരമായ രോഗമല്ലെങ്കിലും സിക വൈറസിന്റെ പ്രശ്‌നം ഗര്‍ഭിണികളെ ബാധിക്കുമ്പോഴാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. അപൂര്‍വമായി സുഷ്മ്‌ന നാഡിയെ ബാധിക്കുന്ന രോഗം സിക രോഗികളില്‍ കണ്ടിട്ടുണ്ട്. സികയെ പ്രതിരോധിക്കാന്‍ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം. വെള്ളംകെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. നിര്‍ബന്ധമായും ആഴ്ചയില്‍ ഒരു ദിവസംഡ്രൈ ഡേ ആചരിക്കണം.

പ്രാണീ ജന്യ രോഗനിയന്ത്രണത്തിനായി ഹെല്‍ത്ത് സര്‍വീസസിന്റെ കീഴില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം കൂടതല്‍ ശക്തിപ്പെടുത്തും. ചേര്‍ത്തലയിലും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും ഇന്ത്യന്‍കൗണ്‍സില്‍ ഓഫ് റിസേര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്ററിന്റെ സഹായവും കൊതുകു നിയന്ത്രണത്തിനായി പ്രയോജനപ്പെടുത്തും. മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button