Kerala

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുന്നു; നേപ്പാളില്‍ വച്ച് മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും

തിരുവനന്തപുരം: നേപ്പാളിലെ ദമനില്‍ വച്ച് മരണപ്പെട്ട മലയാളി വിനോദസഞ്ചാരികളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് വൈകിയേക്കും. നേപ്പാള്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉള്ളതിനാല്‍
മൃതദേഹങ്ങള്‍ വ്യാഴാഴ്ച മാത്രമേ നാട്ടിലെത്തിക്കാനാവൂ എന്നാണ് കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി നല്‍കുന്ന വിവരം. മൃതദേഹങ്ങള്‍ നാളെ തന്നെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്.

മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാളെ തന്നെ എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിനു സാധ്യത കുറവാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അല്‍പസമയം മുന്‍പും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അല്‍പസമയത്തിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അറിയാമെന്നും കടകംപള്ളി പറഞ്ഞു. നേപ്പാളില്‍ മരണപ്പെട്ട തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

ഇന്ന് രാവിലെയാണ് നേപ്പാളിലെ ദമനിലെ ഒരു റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പ് അകറ്റാന്‍ മുറിക്ക് അകത്ത് സ്ഥാപിച്ചിട്ടുള്ള ഗ്യാസ് ഹീറ്റര്‍ ലീക്കായതാവാം ദുരന്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാര്‍(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒന്‍പത്), അഭിനബ് സൊരയ (ഒന്‍പത്), അബി നായര്‍(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.

Related Articles

Leave a Reply

Back to top button