Kerala

കൊറോണ; ആഘോഷങ്ങളില്ലാതെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിയേക്കും, അന്തിമതീരുമാനം ഉടന്‍

തൃശൂര്‍: ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിയേക്കും. സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്നതിനാല്‍ പതിവുപോലെ പൂരം നടത്തുന്നത് പ്രായോഗികമല്ല. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടുത്ത ദിവസങ്ങളില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ യോഗം ചേര്‍ന്നേക്കും.

മെയ് രണ്ടിനാണ് തൃശൂര്‍ പൂരം. ആയിരക്കണക്കിന് ആളുകളാണ് വര്‍ഷാവര്‍ഷം പൂരത്തിനായി എത്താറുള്ളത്. എന്നാല്‍ സംസ്ഥാനം കൊറോണ ഭീതിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ പതിവുപോലെ പൂരം നടത്തുന്നത് പ്രായോഗികമല്ല. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ചിലപ്പോള്‍ തൃശ്ശൂര്‍ പൂരം ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങാനാണ് സാധ്യത.

ഇത് സംബന്ധിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും വിശദമായി ചര്‍ച്ച നടത്തും. ഇതിന് ശേഷമാകും അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. പൂരം നടത്തിപ്പ് സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കൊറോണ വ്യാപനത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിവിധ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് പ്രവേശനം നിര്‍ത്തി വച്ചിരിക്കുകയാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശബരിമലയിലെ അടക്കം വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം ഇതിനോടകം ചടങ്ങുകള്‍ മാത്രമാക്കി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ഭരണിയും ചടങ്ങുകളിലൊതുക്കുകയാണ് ചെയ്തത്. അതിനിടെ സാധാരണ നിലയില്‍ തൃശ്ശൂര്‍ പൂരം നടത്തുകയാണെങ്കില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അത് വെല്ലുവിളിയാകും.

Related Articles

Leave a Reply

Back to top button