Kerala

മദ്യം കിട്ടാന്‍ വഴിയില്ല, ഒടുവില്‍ വാഷ് ഉപയോഗിച്ച് ‘അരിഷ്ടം’ ഇറക്കി; പൊളിച്ച് കൈയ്യില്‍ കൊടുത്ത് പോലീസ്, തൃശ്ശൂരില്‍ 180 കുപ്പി അരിഷ്ടം പിടിച്ചെടുത്തു

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ വലഞ്ഞത് മദ്യാസക്തിയുള്ള ഒരു വിഭാഗം ആളുകളാണ്. മദ്യം ലഭിക്കാതെ വരുന്നതോടെ പലരും ആത്മഹത്യ ചെയ്തത് സംസ്ഥാനത്തെ വലച്ച ഒന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരും ലഹരിക്ക് വേണ്ടി പല വഴികളും തേടുകയാണ്. ഇപ്പോള്‍ വാറ്റുന്നതിന് മുമ്പുള്ള വാഷ് ഉപയോഗിച്ച് തയ്യാറാക്കിയ അരിഷ്ടത്തിനാണ് പ്രിയമേറുന്നത്.

മുമ്പുണ്ടായിരുന്ന ലഹരി അരിഷ്ടങ്ങള്‍ പുതിയ രൂപത്തില്‍ തിരിച്ചുവരുന്നതായാണ് സൂചനയെന്ന് എക്‌സൈസ് അധികൃതര്‍ പ്രതികരിച്ചി. ഇത്തരം ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതേ തുടര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കാനാണ് തീരുമാനം. തയ്യാറാക്കുന്ന പല അരിഷ്ടങ്ങളും ലേബല്‍ ഒട്ടിച്ച് പുറത്തിറക്കുന്നുണ്ടെങ്കിലും ഉള്ളിലുള്ള സാധനത്തില്‍ മാറ്റമില്ല. 12 ശതമാനം വരെ ആല്‍ക്കഹോള്‍ ഇത്തരം ‘അരിഷ്ട’ങ്ങളിലുണ്ട്.

തൃശ്ശൂരില്‍ ഇത്തരത്തിലുള്ള 180 കുപ്പി ലഹരി അരിഷ്ടം എക്‌സൈസ് പിടിച്ചെടുത്തു. മാടക്കത്തറ പാണ്ടിപ്പറമ്പ് തെക്കോട്ട് വളപ്പില്‍ രതീഷി(36)ന്റെ പക്കല്‍നിന്നാണ് അരിഷ്ടം കണ്ടെടുത്തത്. കാറിലാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് അരിഷ്ടം എത്തിച്ചുനല്‍കിയിരുന്നത്. 450 എംഎല്‍ കുപ്പികളിലാണ് ഇവ നിറച്ചിരുന്നത്. ഉയര്‍ന്ന വീര്യമുള്ളവയാണ് പിടിയിലായ അരിഷ്ടങ്ങളെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം. ലഹരി അരിഷ്ടങ്ങള്‍ കൂടാതെ വൈനുകളും അധികൃതര്‍ പിടികൂടി. നെല്ലിക്കാ വൈന്‍, ഇരുമ്പന്‍പുളി വൈന്‍ എന്നിവയാണ് പിടികൂടിയത്. മുസ്താരിഷ്ടം, അശോകാരിഷ്ടം, പിപ്പല്യാസവം, അഭയാരിഷ്ടം തുടങ്ങി വിവിധ ലേബലുകളിലാണ് ലഹരി അരിഷ്ടം ആവശ്യക്കാരിലേക്ക് എത്തുന്നത്.

Related Articles

Leave a Reply

Back to top button