തുഷാരഗിരിയിൽ വൃദ്ധനെ കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ

കോടഞ്ചേരി: മഞ്ഞുമല ഇലവുങ്കൽ മാത്യു മത്തായി (64 )നെയാണ് കോടഞ്ചേരി പോലീസ്സ് അറസ്റ്റ് ചെയ്തത്.
തുഷാരഗിരി കിന്നരിത്തോട് കൊട്ടാരത്തിൽ ചെറിയാൻ (പാപ്പച്ചൻ 75) നെയാണ് ബുധനാഴ്ച രാവിലേ ദുരൂഹസാഹചര്യത്തിൽ സുഹൃത്ത് സോജൻ്റെ വീട്ടില്‍
മരിച്ച നിലയിൽ കണ്ടെത്തിയത്.
സോജൻ്റെ വീട്ടിൽ വെച്ച് ചെറിയാനും മാത്യു മത്തായിയും ഒന്നിച്ച് മദ്യപിച്ചിരുന്നതായും ഇവർ തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് മാത്യു മാരകായുധം കൊണ്ട് ചെറിയാൻ്റെ തലക്ക് അടിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
തലക്ക് ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
സോജൻ്റെ വീട്ടിലെ നടുമുറിയിൽ പാപ്പച്ചനും ,മാത്യുവും ഒന്നിച്ചായിരുന്നു ഉറങ്ങാൻ കിടന്നത്, സോജനും തൻ്റെ ഒൻപതു വയസ്സായ മകനും മറ്റൊരു മുറിയിലായിരുന്നു.
രാവിലെ ജോലിക്ക് പോവാനായി സോജന്‍ എണീറ്റപ്പോഴാണ് ചെറിയാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്, മാത്യു സ്ഥലം വിട്ടിരുന്നു.
കോടഞ്ചേരി ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാത്യു മത്തായിയെ പിടികൂടിയത്.
താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കൊല ചെയ്യപ്പെട്ട ചെറിയാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു വൈകുന്നേരം മഞ്ഞുമല സെന്റ് ജോസഫ്സ് പള്ളിയിൽ സംസ്കരിച്ചു.







