ക്വാറന്റീനിലായിരുന്ന 5 പേർക്ക് കോവിഡ്

മുക്കം ∙ നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ ക്വാറന്റീനിൽ കഴിഞ്ഞ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളും സ്രവ പരിശോധനയും ഊർജിതമാക്കുന്നു. ഇന്നു ചേരുന്ന നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി നടപടികൾക്കു രൂപം നൽകും. നഗരസഭയിലെ ഹൈ റിസ്ക് മേഖലകളിൽ കഴിയുന്ന ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ, ജനപ്രതിനിധികൾ തുടങ്ങിയവർക്കായി 22 ന് കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ക്വാറന്റീനിൽ കഴിയവേ കഴിഞ്ഞ 16ന് ചേന്നമംഗല്ലൂരിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്ത 5 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മെഗാ ക്യാംപിൽ 80 പേരുടെ സ്രവ സാംപിളുകൾ ശേഖരിച്ചിരുന്നു. 5 പേരും ക്വാറന്റീനിൽ കഴിയുന്നവരായതിനാൽ ആശങ്കയും ഭീതിയും വേണ്ടെന്ന് അധികൃതർ പറഞ്ഞു. കർണാടകയിൽ നിന്നു സ്വന്തം വാഹനത്തിലെത്തിയ എംബിബിഎസ് വിദ്യാർഥി നഗരസഭയ്ക്ക് കീഴിലെ ക്വാറന്റീനിലായിരുന്നു. ഡൽഹി, ഖത്തർ, ദമാം, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നെത്തി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു മറ്റു നാലു പേർ.
നേരത്തെ ആരോഗ്യ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിരക്ഷാ സേന, ഹോട്ടൽ ജീവനക്കാർ തുടങ്ങിയവർക്കും പരിശോധന നടത്തിയിരുന്നു. 8 ക്യാംപുകളിൽ നിന്നായി 346 പേരുടെ സ്രവം പരിശോധനയ്ക്ക് വിധേയമാക്കി.
ചേന്ദമംഗല്ലൂരിൽ നടത്തിയ ക്യാംപിനു നഗരസഭാ സെക്രട്ടറി എൻ.കെ.ഹരീഷ്, സിഎച്ച്സി മെഡിക്കൽ ഓഫിസർമാരായ ഡോ.എം.മോഹനൻ, ഡോ.സി.കെ.ഷാജി, ഹെൽത്ത് സൂപ്പർവൈസർ കെ.പി.അബ്ദുല്ല, ഇൻസ്പെക്ടർ പി.ഉണ്ണിക്കൃഷ്ണൻ, ജനമൈത്രി എസ്ഐ പി.അസൈൻ എന്നിവർ നേതൃത്വം നൽകി
News from Manorama







