മർകസ് നോളജ് സിറ്റി ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കൈതപ്പൊയിൽ: മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിംഗ് പ്രഖ്യാപന സമ്മേളനം മാർച്ച് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ‘സിവിലിസ്’ എന്ന പേരിൽ ഒരു വർഷത്തോളം നീണ്ടു നിൽക്കുന്നതാണ് ലോഞ്ചിംഗ് പരിപാടികൾ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, കേരള പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ വിവിധ പദ്ധതികളുടെ സമർപ്പണം നിർവഹിക്കും.
നൂറിലധികം ഏക്കർ സ്ഥലത്തായി 2,000 കോടിയുടെ പദ്ധതികളാണ് നോളജ് സിറ്റിയിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ടൗൺഷിപ് (സംയോജിത നഗര പദ്ധതി) എന്ന രാജ്യത്തെ തന്നെ വേറിട്ട ആശയമായ പദ്ധതിയിൽ വിദ്യാഭ്യാസം, സംസ്കാരം, പാർപ്പിടം, വാണിജ്യം, ആരോഗ്യം എന്നിവയെ സമന്വയിപ്പിക്കുന്ന നഗര മാതൃകയാണ് യാഥാർഥ്യമാക്കിയിട്ടുള്ളത്. മെഡിക്കൽ കോളേജ്, ലോ കോളേജ്, ഗ്ലോബൽ സ്കൂൾ, ടെക്നോളജി സെന്റർ, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂൾ, ലൈബ്രറി, റിസർച്ച് സെന്റർ, ക്വീൻസ് ലാൻഡ് തുടങ്ങി നിരവധി വിദ്യാഭ്യാസ സംരംഭങ്ങൾ നിലവിൽ നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്നുണ്ട്. എം.എൽ.എമാരായ ടി സിദ്ധീഖ്, ഡോ.എം.കെ മുനീർ, പി.ടി.എ റഹീം, ലിന്റോ ജോസഫ്, സച്ചിൻ ദേവ് തുടങ്ങിയവരും വിവിധ രാഷ്ട്രീയ നേതാക്കൾ, തൃതല പഞ്ചായത്ത്തല ഉന്നതർ, ഉദ്യോഗസ്ഥർ, പണ്ഡിതർ, നേതാക്കൾ, മഹല്ല് നേതൃത്വം, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.







