Kerala

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ അധ്യാപകർക്ക് ആദ്യ മൂന്ന് വർഷം ദിവസ വേതനം; നാലാം വർഷം തസ്തികയുണ്ടെങ്കിൽ സ്ഥിര നിയമനം: വിദഗ്ധ സമിതി നിര്‍ദേശം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ അടിമുടി പൊളിച്ചെഴുത്തിന് നിർദേശം. നിയമനം ആദ്യ മൂന്ന് വർഷം താത്കാലികമായിരിക്കണമെന്നും നാലാം വർഷവും ഒഴിവ് നിലനിൽക്കുന്നുണ്ടെങ്കിൽ സ്ഥിരനിയമനം നൽകിയാൽ മതിയെന്നുമാണ് വിദഗ്ധ സമിതിയുടെ നിർദേശം. തൊഴിൽ നഷ്ടപ്പെട്ട അധ്യാപകർക്ക് നൽകി വരുന്ന പ്രൊട്ടക്ഷൻ നിർത്തലാക്കണം. വ്യാജ വിദ്യാർത്ഥി പ്രവേശനം നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണം. ചെലവുചുരുക്കൽ മാർഗങ്ങൾ സമർപ്പിക്കാനായി സർക്കാർ നിയോഗിച്ച സമിതിയുടേതാണ് നിർേദശം.

നിലവിലുള്ള അധ്യാപക നിയമനരീതിയിൽ സമൂലമാറ്റത്തിനാണ് സമിതി ശുപാർശ ചെയ്തിട്ടുള്ളത്. മൂന്ന് വർഷം വിവിധ സ്റ്റാൻഡേർഡുകളിൽ പ്രവേശനം നേടിയ കുട്ടികളുടെ ശരാശരി വിദ്യാർത്ഥി പ്രവേശനത്തിനുള്ള ഉയർന്ന പരിധിയാക്കണം. ഇതിന് മുകളിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകരുത്.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒരു അക്കാദമിക വർഷത്തേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. അടുത്ത വർഷം തസ്തിക നിലനിൽക്കുമോയെന്നത് ഉറപ്പില്ലാത്തതിനാൽ മൂന്ന് വർഷത്തേക്ക് ദിവസവേതന നിയമനം നൽകിയാൽ മതി. നാലാം വർഷവും തസ്തികയുണ്ടെങ്കിൽ സ്ഥിര നിയമനം നൽകാം. വെക്കേഷന് ഈ അധ്യാപകർക്ക് ശമ്പളം നൽകേണ്ടതില്ല. ലീവ് വേക്കൻസിയിൽ കയറിയ ശേഷം തസ്തികയ്ക്ക് അവകാശം ഉന്നയിക്കുന്ന സംവിധാനം നിർത്തലാക്കണം.

എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ ആധാർ അധിഷ്ഠിത പരിശോധനയ്ക്ക് ശേഷം തസ്തിക അനുവദിച്ചാൽ മതി. തൊഴിൽ നഷ്ടപ്പെട്ട അധ്യാപകരെ സംരക്ഷിക്കേണ്ടതില്ല. ഇവർക്ക് ശമ്പളമില്ലാത്ത അവധി നൽകണം. പിന്നീട് എയ്ഡഡ് സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകളിൽ നിയമനം നൽകിയാൽ മതി. ഒരു പ്രദേശത്തെ ലാഭകരമല്ലാത്ത സ്‌കൂളുകൾ ഒന്നിച്ചാക്കുകയും മറ്റു സ്‌കൂളുകളുടെ സ്ഥലം സർക്കാരിന് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയുമാകാം. 25 കുട്ടികളില്ലാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കണമെന്നും സമിതി നിർദേശിക്കുന്നു.

Related Articles

Leave a Reply

Back to top button