തിരുവമ്പാടിയിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെന്റർ പ്രവർത്തനസജ്ജമാകുന്നു

തിരുവമ്പാടി: വർദ്ധിച്ചു വരുന്ന കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഗവൺമെൻ്റ് ഉത്തരവ് പ്രകാരം തിരുവമ്പാടി പഞ്ചായത്തിലെ സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് വിട്ടുനൽകിയ പാരിഷ് ഹാളിൽ അൻപത് കിടക്കകളുള്ള കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്റർ ഉടൻ പ്രവർത്തനക്ഷമമാകും. അവശ്യമനുസരിച്ച് നൂറ് കിടക്കകൾ വരെ ഇവിടെ സജ്ജീകറിക്കാൻ കഴിയും. ഇരുവഴഞ്ഞി റെസ്‌ക്യു ടീമിന്റെ നേതൃത്വത്തിൽ ഹാൾ പൂർണമായും വൃത്തിയാക്കി നൽകി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സംയുക്ത സഹകരണത്തോട് കൂടിയായിരിക്കും സെന്ററിന്റെ മുഴുവൻ പ്രവർത്തനങ്ങളും.
പഞ്ചായത്തിന്റെ കീഴിൽ ആരംഭിക്കുന്ന ഫസ്റ്റ്ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിനായി പാരിഷ് ഹാൾ വിട്ടുനൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ചർച്ച് അസി.വികാരി അലക്‌സ് പനച്ചിക്കൽ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.
ആദ്യപടിയായി അൻപത് കിടക്കകൾ ആണ് ഒരുക്കുകയെന്നും സെന്ററിലേക്ക് ആവശ്യമായ ഇരുപത്തിയഞ്ച് കിടക്കകൾ നൽകിക്കൊണ്ട് ലിസ ഹോസ്പിറ്റൽ എം ഡി ഡോ.പി എം മത്തായി, പതിനഞ്ച് കിടക്കകൾ നൽകിക്കൊണ്ട് സക്‌സസ് ഗാർട്ടൻ എം ഡി ചിന്റുരാജ്, പത്ത് കിടക്കകൾ നൽകികൊണ്ട് ടി കെ എസ് ക്ലിനിക്ക് എം ഡി ഡോ.ബലരാമൻ എന്നിവർ മുന്നോട്ടു വന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അറിയിച്ചു.
ഇരുവഴഞ്ഞി റെസ്‌ക്യു ടീം ക്യാപ്റ്റൻ പ്രജീഷ്, ജിമ്മി എന്നിവരുടെ മേൽനോട്ടത്തിൽ ഒരു ദിവസത്തോളമെടുത്താണ് സന്നദ്ധ സേനാ അംഗങ്ങൾ പാരിഷ് ഹാളും പരിസരവും ട്രീറ്റ്‌മെന്റ് സെന്ററിന് അനുയോജ്യമായ വിധത്തിൽ വൃത്തിയാക്കിയെടുത്തത്. പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് എം, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, ബോസ് ജേക്കബ്, വിൽസൺ റ്റി മാത്യു, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവരും പ്രവർത്തനങ്ങളിൽ പങ്കാളികളായി.







