Sports

എൺപതിന്റെ നിറവിൽ പെലെ; ആർക്കും തകർക്കാനാകാത്ത ഇതിഹാസത്തിന്റെ ആ റെക്കോർഡുകൾ

കാൽപ്പന്ത് കളിയുടെ ഇതിഹാസ താരം പെലെയ്ക്ക് ഇന്ന് എൺപതാം പിറന്നാൾ. യൗവ്വനകാലത്ത് താരം അടിച്ചുകൂട്ടിയ റെക്കോർഡുകൾ ഇന്നും തകർക്കപ്പെടാതെ നിലനിൽക്കുന്നത് മാത്രം നോക്കിയാൽ മതി ഫുട്‌ബോൾ ലോകത്തിന് പെലെ ആരായിരുന്നെന്നു മനസിലാക്കാൻ. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന പെലെയ്ക്ക് ആശംസകളുമായി കായികലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

1940 ഒക്ടോബർ 23ന് ബ്രസീലിലെ മിനാസ് ജെറെയ്‌സിലെ ട്രെസ് കൊറാക്കോസിലാണ് എഡ്‌സൺ അരാന്റെസ് ദോ നാസിമെന്റോ എന്ന പെലെയുടെ ജനനം. കുട്ടിക്കാലം തൊട്ടേ ഫുട്‌ബോളിൽ അസാമാന്യപാടവം കാഴ്ചവെച്ചിരുന്ന പെലെ 15 വയസിൽ തന്നെ കാൽപ്പന്ത് ലോകത്തെ അറിയപ്പെടുന്ന താരമായി. പ്രശസ്ത ഫുട്‌ബോൾ ക്ലബ്ബായ സാന്റോസിലൂടെയായിരുന്നു അരങ്ങേറ്റം. 37ാം വയസുവരെ പ്രൊഫഷണൽ ഫുട്‌ബോളിൽ തുടർന്ന പെലെ ബ്രസീലിനായി മൂന്ന് ലോകകപ്പുകളാണ് നേടിക്കൊടുത്തത്. മൂന്നുതവണ കിരീടം നേടിയ ലോകകപ്പ് ടീമിൽ അംഗമായ ലോകത്തെ ഏക കളിക്കാരനാണ് പെലെ.

ഫുട്‌ബോൾ കരിയറിൽ ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന റെക്കോർഡും പെലെയുടെ പേരിൽ തന്നെ. 1363 കളികളിൽ നിന്ന് 1281 ഗോളുകളാണ് പെലെയുടെ സമ്പാദ്യം. നാലു ലോകകപ്പുകളിൽ നിന്ന് മാത്രമായി 12
ഗോളുകളാണ് പെലെ നേടിയത്. ബ്രസീലിനായി 92 മത്സരങ്ങളിൽ നിന്ന് നേടിയത് 77 ഗോളുകൾ.

കരിയറിൽ ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ റെക്കോർഡും പെലെയുടെ പേരിലാണ്. 92 തവണ അദ്ദേഹം ഈ നേട്ടത്തിലെത്തി. ലോകകപ്പിൽ ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമല്ല. 1958ൽ ഫ്രാൻസിനെതിരെ ഹാട്രിക് നേടുമ്പോൾ 17 വയസും 244 ദിവസവുമായിരുന്നു പെലെയുടെ പ്രായം.

ലോകകപ്പിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയ പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും അന്ന് പെലെയുടെ പേരിലായിരുന്നു. 1958ലെ ലോകകപ്പിൽ സ്വീഡനെതിരെയായിരുന്നു ഗോൾ. പിന്നീട് ഈ റെക്കോർഡ് തിരുത്തപ്പെട്ടെങ്കിലും പെലെയുടെ പേരിലുള്ള തിരുത്തപ്പെടാത്ത അനേകം റെക്കോർഡുകൾ ഏറെയാണ്.

Related Articles

Leave a Reply

Back to top button