‘ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണം’; ഇ.ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നും നിഷ്പക്ഷ അന്വേഷണത്തിനായി കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമാണ് ഇ.ഡിയുടെ ഹർജികളിലെ ആവശ്യം.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാരോപിച്ചാണ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസുകൾ രജിസ്റ്റർ ചെയതത്. സ്വപ്ന സുരേഷിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസുദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന്റെ ആദ്യ കേസ്. പിന്നീട് സന്ദീപ് നായരുടെ മൊഴി പ്രകാരവും ഇ.ഡി. ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടാമതും കേസെടുത്തിരുന്നു.
നിലവിൽ ഈ രണ്ടു കേസുകളിന്മേലും ഹർജി പരിഗണിക്കുന്ന ഇന്നുവരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജികൾ ജസ്റ്റിസ് വി. ജി അരുണിന്റെ ബഞ്ച് ഇന്ന് പരിഗണിക്കും.







