Kerala

അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കല്‍; ബസ് മാര്‍ഗം എത്തിക്കാമെന്ന കേന്ദ്ര നിര്‍ദേശം പ്രായോഗികമല്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം മുന്നോട്ട് വച്ച നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്, യുപി എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ഇത്രയും ദൂരം ബസില്‍ യാത്ര ചെയ്യുന്നത് പ്രായോഗികമല്ല. അതിനാല്‍ നോണ്‍സ്റ്റോപ്പ് സ്‌പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് റെയില്‍വേയോട് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 20826 ക്യാമ്പുകളിലായി 3.60 ലക്ഷം അതിഥി തൊഴിലാളികള്‍ കഴിയുന്നുണ്ട്. ബംഗാള്‍, അസം, ഒഡിഷ, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗം പേരും. ഇവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ഇവരെ ബസ് മാര്‍ഗം അയക്കുക പ്രായോഗികമല്ല. രോഗം പകരാന്‍ സാധ്യത കൂടുതലാണ്.

ഇതെല്ലാം കണക്കിലെടുത്ത് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. സ്‌പെഷ്യല്‍ ട്രെയിന്‍ വേണമെന്ന് നേരത്തെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാരീരിക അകലം പാലിക്കല്‍, ഭക്ഷണം എന്നിവയ്ക്ക് ട്രെയിനാണ് സൗകര്യം. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷം പൂര്‍ണമായി ഒഴിവാക്കാന്‍ ഇടപെടാന്‍ കഴിയണം. ഇക്കാര്യത്തില്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Back to top button