Kerala

രാജ്യത്ത് ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍; തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാനങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തരവിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. തിരുവനന്തപുരത്തേക്ക് ഇന്ന് മൂന്ന് വിമാന സര്‍വീസുകളാണ് ഉള്ളത്. പ്രതിവാരം നൂറിലേറെ വിമാന സര്‍വീസുകള്‍ ഓരോ വിമാനത്താവളത്തില്‍ നിന്നുണ്ടാകും. ആഭ്യന്തര വിമാന സര്‍വീസിനായി സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ സജ്ജമാണ്.

രാജ്യത്ത് 62 ദിവസങ്ങള്‍ക്ക് ശേഷമാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുപ്പത് ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇത് അനുസരിച്ച് സംസ്ഥാനത്തെ ഓരോ വിമാനത്താവളങ്ങളില്‍ നിന്നും പ്രതിവാരം 100ഓളം സര്‍വീസുകള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് നിന്നും രണ്ട് വിമാനങ്ങളും ഡല്‍ഹിയില്‍ നിന്നും ഒരു വിമാനവുമാണ് ഇന്ന് തിരുവനന്തപുരത്ത് എത്തുക. രാവിലെ 8.30ന് കോഴിക്കോട്ടേക്കാണ് തിരുവനന്തപുരത്തുള്ള ആദ്യ വിമാനം.

കേരളത്തിലെത്തുന്ന വിമാന യാത്രക്കാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാര്‍ കൊവിഡ് ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഒന്നിലധികം പേര്‍ ഒരു ടിക്കറ്റില്‍ യാത്ര ചെയ്യുകയാണെങ്കില്‍ എല്ലാവരുടേയും വിവരങ്ങള്‍ രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തണമെന്നും അറിയിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പറിലേക്ക് ക്യുആര്‍ കോഡ് അടങ്ങുന്ന യാത്ര പെര്‍മിറ്റ് ലഭിച്ചശേഷം യാത്ര ആരംഭിക്കുക. ബോഡിങ്ങ് പാസ് നല്‍കുന്നതിന് മുമ്പ് യാത്രക്കാര്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് എയര്‍ലൈന്‍ ജീവനക്കാര്‍ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും സംസ്ഥാന് എത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്

Related Articles

Leave a Reply

Back to top button