Kozhikode
മൂന്നരവയസ്സുകാരന്റെ മരണം: അമ്മ അറസ്റ്റിൽ
വടകര: ചാനിയംകടവ് പാലത്തിൽനിന്ന് മകനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിൽ മാതാവ് അറസ്റ്റിൽ. പേരാമ്പ്ര കല്ലോട് പാവട്ടുവയലിൽ ഹിമയെ (27)യാണ് വടകര പോലീസ് അറസ്റ്റുചെയ്തത്.
ഹിമയുടെ മൂന്നരവയസ്സുകാരനായ മകൻ ആദവിനെ പുഴയിലേക്ക് എറിഞ്ഞശേഷം ഒമ്പതുമാസം പ്രായമുള്ള ശ്രീദേവിനെ ചേർത്തുപിടിച്ച് ഹിമയും പുഴയിലേക്ക് ചാടിയിരുന്നു. എന്നാൽ, നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് ആദവ് മരിച്ചു. ഇതിനുശേഷമാണ് പോലീസ് കൊലപാതകത്തിന് കേസെടുത്തത്. പേരാമ്പ്ര മരുതേരി കൊല്ലിയിൽ പ്രവീണിന്റെ ഭാര്യയാണ് ഹിമ. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഹിമയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്ത് കണ്ണൂർ സ്പെഷൽ സബ്ജയിലിലേക്ക് മാറ്റി.