പള്ളിപ്പടി തോട്ടുമുഴി റോഡ് തകർന്ന നിലയിൽ

കോടഞ്ചേരി: പുല്ലുരാം പാറ പള്ളിപ്പടി തോട്ടുമുഴി റോഡ് പലഭാഗത്തും തകർന്ന നിലയിലാണ്. കോടഞ്ചേരി തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈറോഡ് നിർമ്മിച്ചിട്ടുള്ളത് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജന പദ്ധതിയിലാണ്. പള്ളിപ്പടി പാലത്തിൽ നിന്നും ഏകദേശം 300 മീറ്റർ മാറി വരകിൽപടി ഭാഗത്താണ് റോഡ് പൂർണമായും പൊട്ടിപ്പൊളിഞ്ഞ നിലയിൽ ഉള്ളത്. കാൽനട യാത്ര പോലും ദുസഹമായ ഈ റോഡിൽ നാല് സ്വകാര്യ ബസുകളും നിരവധി സ്കൂൾ ബസുകളും സർവീസ് നടത്തുന്നുണ്ട്. മാർച്ച് മാസം 2018 ൽ പ്രവർത്തി തുടങ്ങിയ ഈ റോഡ് ജനുവരി 2021 ലാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഈ റോഡിന്റെ മെയിന്റനൻസ് കാലാവധി 2025 ഡിസംബർ 31 വരെയുണ്ട്.
എന്നാൽ കരാറുകാരൻ ഈറോഡ് ഇതുവരെയും മെയിന്റനൻസ് ചെയ്യാത്തതിനാൽ കരാറുകാരനെതിരെ പിഡബ്ല്യുഡി കേസ് നിലവിലുണ്ട്. ഈ റോഡിന്റെ ഗ്യാരണ്ടി കാലാവധി അവസാനിക്കാതെ ത്രിതല പഞ്ചായത്തുകൾക്ക് മെയിന്റനൻസ് പ്രവർത്തികൾക്ക് ഫണ്ട് അനുവദിക്കാൻ സാധിക്കില്ല. ഈ റോഡിന്റെ നിർമ്മാണം നിർവഹണം നടത്തിയത് ഗ്രാമ വികസന വകുപ്പ് ഭാരത് സർക്കാർ ആണെങ്കിലും പ്രവർത്തി നടത്തിയത് പി ഐ യു കോഴിക്കോടാണ്. പള്ളിപ്പടി പാലം മുതൽ പുളിമൂട്ടിൽ കടവ് വരെ ഏകദേശം മൂന്നര കിലോമീറ്റർ ദൂരത്തിലാണ് ഈറോഡ് നിർമ്മിച്ചിട്ടുള്ളത്. വൻ അഴിമതിയാണ് ഈ റോഡ് നിർമ്മാണത്തിൽ നടന്നിട്ടുള്ളത്.
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം റോഡ് നിർമ്മിക്കേണ്ട യാതൊരുവിധ മാനദണ്ഡങ്ങളും അനുസരിക്കാതെയാണ് ഈറോഡ് നിർമ്മിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി കാൽനടയാത്രക്കാർ ഇരുചക്ര വാഹന യാത്രക്കാർ പ്രദേശവാസികൾ ഈറോഡ് എന്ന് നന്നാക്കും എന്ന് ആശങ്കയിലാണ്.







