ഓമശേരിയിൽ കടന്നൽക്കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്
മുക്കം: ഓമശേരിയില്‍ കടന്നല് ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഓമശേരി ഗ്രാമപഞ്ചായത്തിലെ ഒങ്ങലോറ നടുവീടൻപാറ മലയിൽ തേങ്ങ വലിക്കുന്നതിനിടെയാണ് മൂന്നുപേര്‍ക്ക് കടന്നല് കുത്തേറ്റത്. പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്ങുകയറ്റ തൊഴിലാളിയായ ഓമശേരി സ്വദേശി അഹമ്മദ് കുട്ടിക്കാണ് ആദ്യം കുത്തേറ്റത്. തെങ്ങിൽ നിന്നും ഇറങ്ങിയ ഇദ്ദേഹത്തെ കടന്നല് കൂട്ടം പൊതിഞ്ഞ നിലയിലായിരുന്നു. നാട്ടുകാരെത്തുമ്പോള്‍ 150 മീറ്ററോളം അപ്പുറത്തുള്ള പാറയിൽ അബോധാവസ്ഥയിലായ നിലയിലായിരുന്നു ഇദ്ദേഹം. കൂടെയുണ്ടായിരുന്ന സ്ഥലമുടമ അബ്ദുള്ളയ്ക്കും കുത്തേറ്റു. ഇയാൾ ബഹളം വച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തിയത്.
മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സും ഓമശേരി സ്വദേശികളായ സിവിൽ ഡിഫൻസ് അംഗങ്ങളും ചേര്‍ന്നാണ് അബോധാവസ്ഥയിൽ കിടക്കുന്ന അഹമ്മദ് കുട്ടിയുടെ ചുറ്റും തീയിട്ടും നനഞ്ഞ ചാക്കുകൾകൊണ്ട് തല്ലിയും കടന്നൽ കൂട്ടത്തെ മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ അഹമ്മദ് കുട്ടി ഇപ്പോൾ ഓമശേരി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ്. രക്ഷാപ്രവർത്തനത്തിനിടെ തലയ്ക്ക് കടന്നൽകുത്തേറ്റ ഓമശേരി സ്വദേശി സിനാനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിനെത്തിയ പതിനഞ്ചോളം പേർക്കും കുത്തേറ്റു