മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ നിരീക്ഷണത്തിലിരിക്കേണ്ടത് 14 ദിവസം. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നിർദേശം അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം വിമാനം അയയ്ക്കാൻ അനുമതിയുള്ളുവെന്നും മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഏഴ് ദിവസമാണ് നിരീക്ഷണ കാലാവധിയായി പറഞ്ഞിരുന്നതെങ്കിൽ നിലവിൽ ഇത് രണ്ടാഴ്ചയാക്കി ഉയർത്തിയിരിക്കുകയാണ്. നിരീക്ഷണ കാലാവധി സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. 14 ദിവസത്തെയെങ്കിലും ക്വീറന്റീൻ വേണമെന്ന നിലപാടാണ് ആരോഗ്യമന്ത്രാലയമെടുത്തത്. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉടൻ തന്നെ സംസ്ഥാനങ്ങൾക്ക് നിർദേശം കൈമാറും.
ആദ്യ ആഴ്ച 64 വിമാനങ്ങളിലായി 14,800 ഇന്ത്യക്കാരാകും രാജ്യത്തേക്ക് മടങ്ങിയെത്തുക. കേരളത്തിലെത്തുന്നത് 3150 പ്രവാസികളാണ്. ഇതിൽ 800 പ്രവാസികൾ നാളെ തിരിച്ചെത്തും. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക.







