അവയവദാനം നടത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകാനായി സംസ്ഥാനത്ത് പുതിയ പദ്ധതി

തിരുവനന്തപുരം: അവയവദാനം നടത്തുന്നവർക്ക് സാമ്പത്തിക സഹായം നൽകാനായി സംസ്ഥാനത്ത് പുതിയ പദ്ധതി. ഇതിനു ഉടൻ രൂപം നൽകുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. സ്വാന്തന പരിചരണത്തിന് കാരുണ്യവഴി നൽകി വന്ന സഹായം നിലവിലുള്ള പദ്ധതിയുമായി സംയോജിപ്പിക്കും. ഡയാലിസിസ് രോഗികളെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അവർക്ക് മരുന്നുകൾ മുടങ്ങില്ലെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
കാരുണ്യ പദ്ധതി ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയതോടെ സുപ്രധാനമായ ചില ആനുകൂല്യങ്ങൾ മുടങ്ങുമെന്ന് ആശങ്ക ഉയർന്നിരുന്നു. നാല് സ്കീമുകൾ ഉൾപ്പെടുത്താതെയാണ് പുതിയ ഉത്തരവിറങ്ങിയത്. ഡയാലിസിസ് ഇപ്പോൾ തന്നെ കാരുണ്യ ആരോഗ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമാണ്. മരുന്നുകൾ വാങ്ങാൻ പ്രത്യേക തുക രോഗികൾ നൽകേണ്ടതില്ല.
സ്വാന്തന പരിചരണത്തിനുള്ള ധനസഹായത്തിനായി ഇപ്പോൾ തന്നെ പ്രത്യേക പദ്ധതി നിലവിലുണ്ട്. കാരുണ്യയിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരുന്നവരെ നിലവിലുള്ള പദ്ധതിയുമായി സംയോജിപ്പിക്കും. അവയവദാനം നടത്തുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നൽകിയിരുന്നു. ഇതിനായി പ്രത്യേകമായി പദ്ധതി കൊണ്ടുവരും.
ധനകാര്യ വകുപ്പ് നടത്തിവന്ന കാരുണ്യ പദ്ധതി ഈ മാസം മുതലാണ് ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയത്. രോഗികൾ കാരുണ്യ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയത്തിലൂടെ നഷ്ടമാകുന്ന സമയം ലാഭിക്കാനാണ് പദ്ധതി ആരോഗ്യവകുപ്പിന് കീഴിലേക്ക് മാറ്റിയതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.







