ആറുമാസത്തെ കാലാവധി മാത്രം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർക്കാർ തീരുമാനം; പ്രതിപക്ഷത്തെ അറിയിച്ചു

തിരുവനന്തപുരം: സർക്കാരിന് ആറുമാസത്തെ കാലാവധി മാത്രം ബാക്കി നിൽക്കെ ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ട എന്ന നിലപാടിൽ സർക്കാർ. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് ആവശ്യപ്പെടാനൊരുങ്ങി കേരള സർക്കാർ നിർദേശം മുന്നോട്ട് വെച്ചു. ഇക്കാര്യം പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമെങ്കിൽ ഉപതെരഞ്ഞെടുപ്പും നടത്താമെന്ന നിലപാടിലാണ് പ്രതിപക്ഷം. അല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പും മാറ്റി വെക്കണമെന്ന നിർദേശം മുന്നേട്ട് വെച്ചേക്കും.
നിലവിലെ സംസ്ഥാന നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാൽ വിജയിച്ചുവരുന്ന എംഎൽഎമാർക്ക് അടുത്ത പൊതുതെരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവിൽ വരുന്ന ഏപ്രിൽ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവർത്തന കാലാവധി ഉണ്ടാവുകയുളളൂ. അതായത് പരമാവധി അഞ്ചുമാസം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രൊട്ടോക്കോൾ പാലിച്ചുവേണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് തെരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിർദേശം സർക്കാർ സ്വീകരിക്കുന്നത്. രാഷ്ട്രീയ കക്ഷികൾ ഒന്നിച്ച് ഈ വിഷയം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അഭിപ്രായമാരാഞ്ഞും സഹകരണം ആവശ്യപ്പെട്ടും മുഖ്യമന്ത്രി പ്രതിപക്ഷനേതാവിനെ വിളിച്ച് സംസാരിച്ചത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ കൂടി മാറ്റിവെക്കണമെന്ന ഉപാധിയാണ് പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.







