Mukkam

ദുരന്തങ്ങളില്‍ തകര്‍ന്ന കുടുംബത്തെ ഏറ്റെടുത്തു; 9 അനാഥ മക്കള്‍ ഇനി മര്‍കസിന്റെ തണലില്‍

മുക്കം: തുടര്‍ച്ചായായുണ്ടായ മൂന്ന് ദുരന്തങ്ങളില്‍ അനാഥരായ ഒരേ കുടുംബത്തിലെ ഒന്‍പത് മക്കള്‍ ഇനി മര്‍കസ് തണലില്‍ വളരും. സൗത്ത് കൊടിയത്തൂര്‍ പുത്തന്‍ പീടിയേക്കല്‍ വേക്കാട്ട് മജീദിന്റെ കുടുംബത്തിലാണ് മൂന്ന് വര്‍ഷത്തിനിടെ മകനും മരുമകനും സഹോദരനും അപകടത്തില്‍ പെട്ട് മരണപ്പെടുന്നത്. ഇതോടെ അനാഥരായത് പറക്കമുറ്റാത്ത ഒന്‍പത് മക്കളാണ്.

മൂന്ന് വര്‍ഷം മുമ്പാണ് മജീദിന്റെ മൂത്ത മരുമകന്‍ എരഞ്ഞിമാവ് സ്വദേശി ഇസ്സുദ്ദീനെ അരീക്കോട് നടന്ന വാഹന അപകടത്തില്‍ പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. അതേ ദിവസം ഇവരെ സന്ദര്‍ശിക്കാന്‍ പോകവെ സഹോദരന്‍ ചെറുവാടി സ്വദേശി വേക്കാട്ട് റഹ്മത്തുല്ല ചെറൂപ്പയില്‍ വെച്ച് ബൈക്കപകടത്തില്‍ മരണപ്പെട്ടു. മൂന്ന് ദിവസം കഴിഞ്ഞ് മരുമകന്‍ ഇസ്സുദ്ദീനും മരണപ്പെട്ടു. ഈ ദുരന്തങ്ങളുടെ മുറിവുണങ്ങും മുമ്പാണ് കുടുംബത്തിലെ ഏക മകനും പ്രതീക്ഷയുമായിരുന്ന ജംഷിദ് അപകടത്തില്‍ പെടുന്നത്. വെല്‍ഡിംഗ് തൊഴിലാളിയായിരുന്ന ജംഷിദ് ജോലിക്കിടെ വീണ് പരുക്ക് പറ്റി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മൂന്ന് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രികളിലും ചികിത്സിച്ചെങ്കിലും ജീവന്‍ രക്ഷക്കാനായില്ല. എസ്.വൈ.എസ് പ്രവര്‍ത്തകനും സൗത്ത് കൊടിയത്തൂര്‍ യൂണിറ്റ് സാന്ത്വനം സെക്രട്ടറിയായിരുന്നു. ജംഷിദ് കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മരണപ്പെടുന്നത്.
ജംഷിദിന്റെ മക്കളായ അബ്ദുല്‍ ബാസിത്ത് (8), മുഹമ്മദ് ബാസിം(5), ഫാത്തിമ മര്‍വ്വ (2), ഇസ്സുദ്ദീന്റെ മക്കളായ ആദില്‍ മുഹമ്മദ് (13), ഹാദിയ (11), ഹാനിയ (7), റഹ്മത്തുല്ലയുടെ മക്കളായ നിഷ്‌വ (13), ദില്‍ഷ (11), ദില്‍ദിയ(8) എന്നിവരെയാണ് ഓര്‍ഫന്‍ കെയര്‍ പദ്ധതിയിലൂടെ മര്‍കസ് ഏറ്റെടുത്തത്.

മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദ്ദേശ പ്രകാരം മര്‍കസ് ജിദ്ദാ കമ്മറ്റിയാണ് കുട്ടികളുടെ ചെലവുകള്‍ വഹിക്കുക. മര്‍കസ് പ്രതിനിധികളായ സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ , പിആര്‍ഒ മര്‍സൂഖ് സഅദി എന്നിവര്‍ വീട് സന്ദര്‍ശിച്ച് രേഖകള്‍ ഏറ്റുവാങ്ങി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് എന്‍.കെ കമ്മുണ്ണി, മഹല്ല് സെക്രട്ടറി മമ്മദ് കെ കെ, കബീര്‍ സഖാഫി, അരിമ്പ്ര കുന്നത്ത് ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു .

Related Articles

Leave a Reply

Back to top button