Kerala

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം നിർവഹിച്ചു

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ റൂട്ടിൻ്റെയും ടെർമിനലുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഹരിത ഗതാഗത സംവിധാനമായ വാട്ടർ മെട്രോ രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ഗതാഗത പദ്ധതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി നഗരത്തിന്റെയും ദ്വീപു നിവാസികളുടെയും യാത്രാ ശീലങ്ങളിൽ വലിയ മാറ്റം സൃഷ്ടിക്കാനാകുന്ന വാട്ടർ മെട്രോ വ്യവസായ വികസനത്തിലും മുതൽക്കൂട്ടാവുന്ന പദ്ധതിയാണ്. ജല ഗതാഗതം സുഗമമാക്കുന്നതിനൊപ്പം പ്രധാന നദികളും കായലുകളും സഞ്ചാര യോഗ്യമാക്കുകയെന്ന വലിയ ലക്ഷ്യം കൂടി പദ്ധതിക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പേട്ടയിൽ നിർമാണം പൂർത്തിയായ പനംകുറ്റി പുതിയ പാലത്തിനൊപ്പം വിവിധ കനാലുകളുടെ നവീകരണ പദ്ധതിയുടെയും പുനരധിവാസ സമുച്ചയത്തിന്റെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിച്ചു. ജനപ്രതിനിധികൾക്കൊപ്പം ജർമൻ അംബാസിഡറും ചടങ്ങിൽ പങ്കെടുത്തു.

മെട്രോ റെയിലിന് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെർമിനലുകളാണ് വാട്ടർ മെട്രോക്കും ഒരുങ്ങുന്നത്. 15 വ്യത്യസ്ത ജല പാതകളിലായി 38 സ്റ്റേഷനുകളുണ്ടാവും. ഒരു ലക്ഷത്തോളം വരുന്ന ദ്വീപ് നിവാസികളുടെ യാത്ര പ്രശ്‌നങ്ങൾക്ക് പരിഹാരമാവുന്ന പദ്ധതി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കൂടി ബന്ധിപ്പിച്ചാകും സർവീസ് നടത്തുക. ഇൻഫോപാർക്ക്, സമാർട്ട് സിറ്റി എന്നിവിടങ്ങളിലേക്കും വാട്ടർ മെട്രോ എത്തുന്നതോടെ നഗരത്തിലെ വാഹനത്തിരക്കും മലിനീകരണവും ക്യായും. ബോട്ടുകളുടെ നിർമാണം കൊച്ചി കപ്പൽശാലയിൽ പൂർത്തിയായെങ്കിലും അടുത്ത മാസത്തോടെയാകും വാട്ടർ മെട്രോ സർവീസ് തുടങ്ങുക.

Related Articles

Leave a Reply

Back to top button