Kerala

18 വയസുകഴിഞ്ഞ എല്ലാവര്‍ക്കും വാക്സീന്‍ നൽകണം; കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വാക്സീന്‍ നല്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സംസ്ഥാനം. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ഇന്ന് മുതല്‍ വാര്‍ഡ് തലത്തില്‍ വാക്സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. സിഎഫ്എല്‍ടിസികള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.

18 വയസിനു മുകളിലുളള എല്ലാവര്‍ക്കും വാക്സീന് അനുമതി നല്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് സംസ്ഥാനവും ആവശ്യമുന്നയിച്ചിരിക്കുന്നത്. 89 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കാത്ത സംസ്ഥാനത്ത് വാക്സിനേഷന്റെ വ്യാപ്തി കൂട്ടാന്‍ ഇതുപകരിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. കോവിഡ് വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ തദ്ദേശ തലത്തില്‍ വാക്സിനേഷന്‍ ഡ്രൈവിനും രൂപം നല്കി. ക്രഷിങ് ദ കര്‍വ് കര്‍മപദ്ധതിയിലൂടെ 45 വയസിനു മുകളിലുളള പരമാവധി പേരെ പരമാവധി വേഗത്തില്‍ വാക്സിനേററ് ചെയ്യുകയാണ് ലക്ഷ്യം. ഈ പ്രായപരിധിയിലുളള 30 ലക്ഷത്തിലേറെ പേര്‍ കുത്തിവയ്പ് എടുത്തിട്ടുണ്ട്.

80 ലക്ഷത്തിലേറെപേര്‍ ഇനിയും വാക്സീന്‍ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകള്‍. ഇന്നലെ രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ടു. ടെസ്ററ് പോസിററിവിററി നിരക്ക് 8 കടന്നു. ചികില്‍സയിലുളളവരുടെ എണ്ണം 36000 കവിഞ്ഞതോടെ കിടക്കകളും ഐസിയു സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. സി എഫ് എല്‍ ടി സികള്‍ വീണ്ടും തുടങ്ങുന്നത് സംബന്ധിച്ച് അതാത് ജില്ലകളിലെ സാഹചര്യമനുസരിച്ച് ജില്ലാ ഭരണാധികള്‍ക്ക് തീരുമാനമെടുക്കാം.

Related Articles

Leave a Reply

Back to top button