കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം; വൈകുന്നേരം 5 മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു
കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചു. ജില്ലയിലെ ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിലാണ് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിരിക്കുന്നത്.
പ്രവേശനം നിയന്ത്രിക്കാൻ കഴിയുന്ന വിനോദസഞ്ചാര മേഖലകളിൽ ഒരേ സമയം 200 ആളുകളിൽ കൂടുതൽ പാടില്ലെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. പൊലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ കുറിച്ചു.
കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഇന്ന് മാത്രം 1271 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഏഴ് പേർക്ക് കൊവിഡ് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 1246 പേർക്കാണ് രോഗം ബാധിച്ചത്. 8203 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്എൽടിസികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 407 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1921 പേർ ഉൾപ്പെടെ ജില്ലയിൽ 23371 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 358787 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 126 പേർ ഉൾപ്പെടെ 557 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.