Kerala
കളമശേരി മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും

എറണാകുളം ജില്ലയിൽ പ്രതിദിനം കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളജ് പൂർണ്ണമായും കൊവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റും. രണ്ട് ദിവസത്തിനുള്ളിൽ ഇതിനുവേണ്ട നടപടികൾ പൂർത്തീകരിക്കും.
ഐസിയു, ഓക്സിജൻ സൗകര്യം ആവിശ്യമുള്ള രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി. നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മറ്റു വിഭാഗം രോഗികളെ എറണാകുളം ജനറൽ ആശുപത്രി, ആലുവ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റും.
ഇപ്പോൾ മെഡിക്കൽ കോളജിൽ എഴുപതോളം കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആരോഗ്യമന്ത്രിയുടെയും , ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേയും നിർദേശത്തെ തുടർന്നാണ് മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ചികിത്സാകേന്ദ്രമായി ഉയർത്തുന്നത്.







