Thiruvambady

കോവിഡ് കാലത്തും, കിതയ്ക്കാതെ കുതിക്കുകയാണ് സന്നദ്ധപ്രവർത്തക മറിയാമ്മ ബാബു

തിരുവമ്പാടി : കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും കിതയ്ക്കാതെ കുതിക്കുകയാണ് മറിയാമ്മ ബാബുവിന്റെ ആംബുലൻസ്. പി.പി.ഇ. കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഒട്ടം.

തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ് ഓടിക്കാൻ തുടങ്ങിയിട്ട്. പാലിയേറ്റീവ് സന്നദ്ധപ്രവർത്തകയെന്ന നിലയിൽ തികച്ചും സൗജന്യമായിട്ടാണ് ഇവരുടെ സേവനം. കിടപ്പുരോഗികളെ വീട്ടിൽച്ചെന്ന് പരിപാലിക്കുന്ന പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു. കോവിഡ് മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല.

തിരുവമ്പാടിയിലെ സാമൂഹികപ്രവർത്തകൻ മതിച്ചിപ്പറമ്പിൽ ബാബു ജോസഫിന്റെ ഭാര്യയാണ്. ചക്കിട്ടപ്പാറ സ്വദേശിനി. ചെറുവിള്ളാട്ട് വർക്കി-മേരി ദമ്പതിമാരുടെ മൂത്ത മകൾ. മെഡിക്കൽ ആൻഡ് സൈക്യാട്രി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരി. കർണാടകയിലെ ചേരിനിവാസികൾക്കിടയിൽ രണ്ടുവർഷം കമ്യൂണിറ്റി ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട്. ലിസ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ സെന്റർ വൈസ് പ്രസിഡന്റായ ഇവർ മഹിളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റും ആർ.ആർ.ടി.യുമാണ്.

പഠിക്കുന്ന കാലത്തുതന്നെ വീട്ടിലെ വാഹനങ്ങൾ മറിയാമ്മ ഓടിക്കാറുണ്ടായിരുന്നു. വാഹനങ്ങളോടുള്ള കമ്പവും സന്നദ്ധസേവന മനസ്സുംതന്നെ വളയം പിടിച്ചുള്ള ഈ ജീവന്മരണ പോരാട്ടയാത്രയ്ക്ക് പ്രചോദനം. മഹാമാരിയുടെ കാലത്ത് ഏറെ പ്രകീർത്തിക്കപ്പെടേണ്ട സേവനമാണ് മറിയാമ്മയുടേതെന്ന് ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൻ ലിസി അബ്രഹാം പറഞ്ഞു.

Related Articles

Leave a Reply

Back to top button