രണ്ടര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ മുക്കം സഹകരണ ബാങ്ക് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു

മുക്കം: നാലു പതിറ്റാണ്ടിന് ശേഷം മുക്കം സഹകരണ ബാങ്ക് ഭരണം ഇടതുമുന്നണി പിടിച്ചെടുത്തു. രണ്ടര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കോഴിക്കോട് ആർബിറ്റേഷൻ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകീട്ട് ചേർന്ന ആദ്യ ബോർഡ് യോഗത്തിൽ കെ.ടി. ബിനുവിനെ പുതിയ പ്രസിഡന്റായും അബ്ദുൾ അസീസിനെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിൽ മത്സരിച്ച് ജയിച്ച ഒ.കെ. ബൈജു, എ.എം. അബ്ദുള്ള, ഷറഫുദ്ദീൻ, എം.കെ. മുനീർ, വി.എ. നൗഷാദ്, എം.വി. ഷാജൻ, പി.യു. സാഹിർ, എം.പി. ഷംസുദ്ദീൻ, കെ. ഷമീറ, ഇ.കെ. റുബീന, ഷീന സുധാകരൻ എന്നിവർ അയോഗ്യരാണെന്ന് ആർബിറ്റേഷൻ കോടതി വിധിക്കുകയായിരുന്നു. മത്സരിച്ച് ജയിച്ച ചില ഡയറക്ടർമാരുടെയും ചില ഡയറക്ടർമാരെ പിന്തുണച്ചവരുടെയും പേര് നിർദേശിച്ചവരുടെയും പേര് അഡ്മിഷൻ രജിസ്റ്ററിൽ ഇല്ലെന്ന് നിരീക്ഷിച്ചാണ് ആർബിറ്റേഷൻ കോടതി ഇവരെ അയോഗ്യരാക്കിയത്. വിധി വന്നതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു രണ്ടാം സ്ഥാനത്തെത്തിയ ഇടതു മുന്നണി അംഗങ്ങൾ യോഗം ചേർന്ന് പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്.
നിലവിലെ പതിമൂന്നംഗ ഭരണ സമിതിയിലെ കോൺഗ്രസ് അംഗങ്ങളായ പി.ടി ബാലന്റെയും എടക്കണ്ടി വിശ്വന്റെയും അംഗത്വം കോടതി ശരിവച്ചു. ബാങ്കിന്റെ പ്രസിഡന്റായിരുന്നു പി.ടി. ബാലൻ. തിങ്കളാഴ്ച വൈകീട്ട് നടന്ന യോഗത്തിൽ പങ്കെടുക്കാൻ പി.ടി. ബാലനും എടക്കണ്ടി വിശ്വനും ഇടത് അംഗങ്ങൾ കത്ത് നൽകിയിരുന്നു. എടക്കണ്ടി വിശ്വൻ കൂടി പങ്കെടുത്ത ഭരണ സമിതി യോഗത്തിലാണ് പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും ഏകകണ്ഠമായ തെരഞ്ഞെടുത്തത്.
2018 നവംബർ പന്ത്രണ്ടിന് നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച ഐക്യജനാധിപത്യ മുന്നണിയിലെ ഡയറക്ടർമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ടാണ് ബാങ്ക് ഭരണസമിതിയിലേക്ക് മത്സരിച്ച എൽഡിഫ് അംഗങ്ങൾ കോടതിയെ സമീപിച്ചത്.
അഡ്മിഷൻ രജിസ്റ്ററിൽ പേരില്ലാത്ത ഇവരെ മത്സരിക്കാൻ അനുവദിക്കരുതെന്ന് കാണിച്ച് തെരഞ്ഞെടുപ്പു കാലത്ത് തന്നെ ഇടതുമുന്നണി സ്ഥാനാർഥികൾ കോടതിയെ സമീപിച്ചിരുന്നു. ഇടതു മുന്നണി സ്ഥാനാർഥികളുടെ ആരോപണം റിട്ടേണിംഗ് ഓഫീസർ അംഗീകരിച്ചു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാർഥികൾ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും റിട്ടേണിംഗ് ഓഫീസറുടെ നടപടി സിംഗിൾ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ യുഡിഎഫ് സ്ഥാനാർഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും മത്സരിക്കാൻ താത്കാലിക അനുമതി വാങ്ങുകയുമായിരുന്നു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിലെ മുഴുവൻ അംഗങ്ങളും വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷവും എൽഡിഎഫ് സ്ഥാനാർഥികൾ കേസ് തുടരുകയായിരുന്നു. സത്യാവസ്ഥ അന്വേഷിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആർബിറ്റേഷൻ കോടതിയെ ചുമതലപ്പെടുത്തി







