തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് സമരം തുടങ്ങി. എസ്റ്റേറ്റ് കവാടത്തിൽ ഉപരോധമുൾപ്പെടയുള്ള സമരമാണ് നടക്കുന്നത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. കോവിഡ് പ്രതിസന്ധിയുടെ പേരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതായും ഞായർ ഉൾപ്പെടെ അവധി ദിവസങ്ങളിലും ജോലിചെയ്യാൻ നിർബന്ധിക്കുന്നതായും ട്രേഡ് യൂണിയൻ നേതാക്കൾ ആരോപിക്കുന്നു.
ഭൂരഹിതരായ എസ്റ്റേറ്റ് തൊഴിലാളികൾക്ക് വീട് വെക്കാൻ സ്ഥലം അനുവദിക്കുക, വിരമിക്കൽപ്രായം 58-ൽനിന്ന് 60 ആക്കിയ കോടതി ഉത്തരവ് അംഗീകരിക്കുക തുടങ്ങി 21 ആവശ്യങ്ങളുന്നയിച്ച് ജൂലായ് 23-ന് നൽകിയ നോട്ടീസിന് മാനേജ്‌മെന്റ് നടപടിയുണ്ടായില്ല. . സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. ഐ.എൻ.എൽ.സി. യൂണിയനുകളാണ് സമരരംഗത്തുള്ളത്. ബി.എം.എസ്. പിന്മാറിയിട്ടുണ്ട്.
ജില്ലാ ലേബർ ഓഫീസർ ബുധനാഴ്ച രാവിലെ 11- ന് ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. പ്ലാന്റേഷൻ ഫെഡറേഷൻ (സി.ഐ.ടി.യു.), സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിശ്വനാഥൻ, കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്‌സ് യൂണിയൻ( സി.ഐ.ടി.യു.) പ്രസിഡന്റ് ജോളി ജോസഫ്, സെക്രട്ടറി ഇ.പി. അജിത്, ഡിവിഷൻ സെക്രട്ടറി കെ. റഫീഖ്, ഐ.എൻ.എൽ.സി. നേതാവ് മുക്കം മുഹമ്മദ്, കെ.പി. രാജേഷ്, ടി. വിനോദ്, ഐ.എൻ.ടി.യു.സി. നേതാക്കളായ ജംഷീദ് ഒളകര, ടി.പി. ജബ്ബാർ, വേണുദാസൻ, മുസ്തഫ തുടങ്ങിയവർ സമരപ്പന്തൽ സന്ദർശിച്ചു.
കിൽക്കോട്ടഗിരി ആൻഡ് തിരുവമ്പാടി പ്ലാന്റേഷൻസ് രണ്ടായിരം ഏക്കർ റബ്ബർ തോട്ടവും ആധുനിക സജ്ജീകരണങ്ങളോടെയുള്ള റബ്ബർ സംസ്കരണ ഫാക്ടറിയും ഉൾപ്പെട്ടതാണ്. 300-ലധികം സ്ഥിരം തൊഴിലാളികളും നൂറോളം താത്കാലിക ജീവനക്കാരുമുണ്ടിവിടെ. ബോണസ് ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും വിതരണം ചെയ്തതായി കമ്പനി അധികൃതർ പറയുന്നു. ഭൂരഹിതർക്ക് സ്ഥലം, പെൻഷൻപ്രായം നീട്ടൽ എന്നിവ സർക്കാർ, കോടതി തലത്തിൽ തീരുമാനമാകേണ്ട വിഷയമാണെന്നും കമ്പനിക്ക് ഏകപക്ഷീയമായി തീരുമാനം കൈകൊള്ളാൻ കഴിയില്ലെന്നും കമ്പനി മാനേജർ സിബിച്ചൻ ചാക്കോ പറഞ്ഞു. ഓവർ ഡ്യൂട്ടിക്ക് പ്രത്യേക അലവൻസ് അനുവദിച്ചതാണ്







