ഇരുവഴിഞ്ഞിപ്പുഴയോരത്ത് ടൂറിസം കേന്ദ്രത്തിന്റെ സാദ്ധ്യതകൾ സജീവമാകുന്നു

മുക്കം: മുക്കം മേഖലയിൽ ഇരുവഴിഞ്ഞിപ്പുഴയുടെ ഓരങ്ങളിൽ ടൂറിസം കേന്ദ്രത്തിന്റെ സാധ്യതകൾ സജീവമാകുന്നു. തൃക്കുടമണ്ണ ക്ഷേത്രം മുതൽ മുക്കം പാലം വരെയുള്ള പ്രദേശത്തെ പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി ടൂറിസം കേന്ദ്രം നിർമിക്കാനാണ് ആലോചന.
പത്തുകോടിയോളം രൂപ ചെലവുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കരിങ്കൽ ഭിത്തി നിർമ്മാണത്തിനായി ജലസേചന വകുപ്പ് ശുപാർശ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന പദ്ധതിയുടെ ഭാഗമായാണ് പുഴയോരത്ത് വിനോദസഞ്ചാരകേന്ദ്രം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
നടപ്പാതയും ഇരിപ്പിടങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവുമെല്ലാം തയ്യാറാക്കി സർക്കാരിന്റെ നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിലൂടെ ഒട്ടേറെപ്പേർക്ക് തൊഴിലവസരമൊരുക്കാനും പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്. സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും സ്പോൺസർഷിപ്പായും പദ്ധതി നടപ്പാക്കാൻ ആലോചനയുണ്ട്.







